ഒറ്റപ്പെട്ട സംഭവങ്ങളെ മാനസിക പീഡനമായി കണക്കാക്കി വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ആരോപണവിധേയമാക്കുന്ന സംഭവങ്ങൾക്ക് ആവർത്തന സ്വഭാവമുണ്ടാവണമെന്നും വിവാഹമോചന ഹർജി നൽകുന്നതിന്റെ സമീപകാലത്ത് സംഭവിച്ചതായിരിക്കണമെന്നും ജഡ്‌ജിമാരായ ആർ.കെ. അഗർവാൾ, അഭയ് മനോഹർ സാപ്രേ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
വിവാഹമോചന ഹർജി നൽകുന്നതിന് വർഷങ്ങൾക്കു മുൻപ് സംഭവിച്ചതും പറഞ്ഞുതീർത്തതുമായ വിഷയങ്ങൾ പീഡനത്തിന് ഉദാഹരണമാക്കി ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഹിന്ദു വിവാഹമോചന നിയമത്തിലെ 13(1)(എ) ഗണത്തിൽ പെടുന്ന മാനസിക പീഡനമാവില്ല.
വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി അനുവദിച്ച ഡൽഹിയിലെ രോഹിണി കുടുംബ കോടതിയുടെ വിധിയും അതു ശരിവച്ച ഹൈക്കോടതി നടപടിയും സുപ്രീം കോടതി റദ്ദാക്കി; ദാമ്പത്യപരമായ അവകാശങ്ങൾ പുനഃസ്‌ഥാപിക്കണമെന്ന ഭാര്യയുടെ അപേക്ഷ അംഗീകരിച്ചു.
വിവാഹമോചന ഹർജിയിൽ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങൾ ഇവയാണ്:
∙ വിവാഹത്തിന്റെ പിറ്റേന്നു രാത്രി വൈകി ഭാര്യ നിശാവസ്‌ത്രമണിഞ്ഞ് തന്റെ ബന്ധുക്കളുടെ മുന്നിലെത്തി. മുതിർന്നവരെ ബഹുമാനിച്ചില്ല.
∙ പുതുവർഷമാഘോഷിക്കാൻ ഭാര്യയുടെ വീട്ടിൽ ചെന്നത് ഭാര്യയുടെ മാതാപിതാക്കളുടെ ക്ഷണപ്രകാരമാണ്. അവിടെ ഭാര്യ തന്നെ ഗൗനിച്ചില്ല. ഏറെ സമയവും കുടുംബത്തോടൊപ്പമാണ് ചെലവിട്ടത്. ഭാര്യയുടെ വീട്ടുകാരും തന്നോടു വേണ്ടവിധം പെരുമാറിയില്ല.
∙ തന്റെ വീട്ടിലെ ആഘോഷങ്ങളിൽ ഭാര്യ താൽപര്യം കാട്ടിയില്ല.
∙ തന്റെ മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിൽ താമസമാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു.
∙ ഭക്ഷണമുണ്ടാക്കുന്നതുൾപ്പെടെ വീട്ടുജോലികൾ ചെയ്യാൻ ഭാര്യയ്‌ക്കു താൽപര്യമില്ല. എപ്പോഴും പുറത്തുനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ തന്നോട് ആവശ്യപ്പെടും.
∙ വീട്ടിൽവന്ന തന്റെ സുഹൃത്തുക്കളോടു മര്യാദയ്‌ക്കു പെരുമാറിയില്ല.
∙ ഒരിക്കൽ തന്റെ ഓഫിസിൽ വന്ന ഭാര്യ മറ്റുള്ളവരുടെ മുന്നിൽവച്ച് അപമര്യാദയായി പെരുമാറി. രണ്ടു പെൺകുട്ടികളുടെ മാതാപിതാക്കളാണ് കേസിലുൾപ്പെട്ടത്. ഹർജിയിൽ ഭർത്താവ് ഉന്നയിച്ച പല സംഭവങ്ങൾക്കും ശേഷമാണ് രണ്ടാമത്തെ കുഞ്ഞു പിറന്നതെന്നും മുൻകാല പ്രശ്‌നങ്ങൾ അവസാനിച്ചിരുന്നുവെന്നതിന് ഇതു തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി സർക്കാരിൽ കെയർടേക്കർ തസ്‌തികയിൽ ജോലി ചെയ്യുന്നയാളാണ് ഭർത്താവ്. മുൻകാല പൊരുത്തക്കേടുകൾ മറന്ന് മക്കളുടെ ഭാവി സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരും ഒരുമിച്ചു ജീവിക്കണം.
കെയർടേക്കർ ജോലി ചെയ്യുന്ന ഭർത്താവ് ആദ്യം സ്വന്തം കുടുംബത്തിന്റെ കെയർടേക്കർ ആവണം. അതാണ് ആദ്യത്തെ ഉത്തരവാദിത്തം. ഒപ്പം കുടുംബം നടത്തിക്കൊണ്ടുപോകാൻ ജോലിയുടേതായ ചുമതലയും നിർവഹിക്കണം – കോടതി വ്യക്‌തമാക്കി.