തീവ്രഹിന്ദുത്വം മുഖമുദ്രയാക്കിയ ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്. മതസ്‌പർധ വളർത്തുന്ന രീതിയിൽ വിദ്വേഷജനകമായ പ്രസംഗം നടത്തിയതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ ശാസനയേറ്റുവാങ്ങുകയും പൊലീസ് കേസിൽ അകപ്പെടുകയും ചെയ്തിട്ടുള്ള മതനേതാവ്. മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയ ‘അസഹിഷ്ണുതാ’ വിവാദകാലത്തും ‘സ്വതസിദ്ധമായ’ വർഗീയ പരാമർശങ്ങളിലൂടെ യോഗി ആദിത്യനാഥ് പ്രശ്നം ഊതിക്കത്തിച്ച് വിവാദത്തിൽപ്പെട്ടു. ‘നിശബ്ദരായിരിക്കൂ’ എന്ന് മോദിക്കു തുറന്നുപറയേണ്ട സാഹചര്യം പോലുമുണ്ടായി. ഒടുവിൽ, യുപിയിൽ പാർട്ടി നേടിയ കൂറ്റൻ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിപദത്തിലേക്കാണ് ആദിത്യനാഥിന്റെ പുതിയ നിയോഗം.
തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമ്പോൾ, ദേശീയ ശ്രദ്ധയിലെത്തുന്ന മറ്റൊരു വിഷയം അയോധ്യയിലെ രാമക്ഷേത്രനിർമാണമാണ്. ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനും പിന്നെ ഓരോ തിരഞ്ഞെടുപ്പുകാലത്തും ഹിന്ദുവികാരമിളക്കിവിട്ട് വോട്ടുകൾ തങ്ങളിലേക്കു കേന്ദ്രീകരിക്കാനും അയോധ്യാ പ്രശ്നത്തെ ബിജെപി ഏറെ ഉപയോഗിച്ചിട്ടുണ്ട്. രാമക്ഷേത്രനിർമാണമെന്നത് സംഘപരിവാർ അജണ്ടയുമാണ്. രാമക്ഷേത്രം പണിയണമെന്ന കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ആദിത്യനാഥ് അധികാരത്തിലെത്തുമ്പോൾ അയോധ്യാപ്രശ്നത്തിൽ അടുത്ത വഴിത്തിരിവെന്താകുമെന്നും രാജ്യം ഉറ്റുനോക്കുന്നു.
എംപിമാരുടെ ശമ്പളം, അലവൻസ് എന്നിവ സംബന്ധിച്ച 1954ലെ നിയമം പരിഷ്കരിക്കാൻ പാർലമെന്റ് രൂപം നൽകിയ സംയുക്ത പാർലമെന്ററി സമിതിയുടെ അധ്യക്ഷനുമായിരുന്നു യോഗി ആദിത്യനാഥ്.
ദേശീയ രാഷ്ട്രീയത്തിൽ യോഗി ആദിത്യനാഥിനെ വിവാദനായകനാക്കിയ പരാമർശങ്ങളും വിഷയങ്ങളും:
∙ ശരിഅത്ത് നിയമം പ്രാബല്യത്തിലുള്ള രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിലെ മുസ്‌ലിംകൾക്കു തടസ്സമില്ലെന്ന് പ്രഖ്യാപിച്ചാണ് യോഗി ആദിത്യനാഥ് തുടക്കത്തിൽ വിവാദങ്ങളിൽ ഇടംപിടിച്ചത്. ശരിഅത്ത് നിയമത്തിൽ ഇടപെടാൻ കോടതികളിലൂടെ ശ്രമം നടക്കുന്നുവെന്ന ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ പ്രസ്താവനയോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യയിൽ പ്രാബല്യത്തിലുള്ളത് ഇവിടത്തെ ഭരണഘടനയും നിയമസംവിധാനങ്ങളുമാണ്, ശരിഅത്ത് നിയമമല്ല – ബലിയയിൽ യോഗി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
∙ ന്യൂനപക്ഷ വിഭാഗങ്ങൾ 10 ശതമാനത്തിൽ കൂടുതലുള്ളിടത്താണു കലാപങ്ങൾ ഉണ്ടാകുന്നതെന്നും 35 ശതമാനത്തിൽ കൂടുതലുള്ളിടത്തു മുസ്‌ലിംകളല്ലാത്തവർക്കു സ്‌ഥാനമുണ്ടാവില്ലെന്നും പ്രഖ്യാപിച്ച് 2014 സെപ്റ്റംബറിൽ യോഗി ആദിത്യനാഥ് വിവാദപുരുഷനായി. ‘10-20% ന്യൂനപക്ഷങ്ങളുള്ളിടത്ത് ഒറ്റപ്പെട്ട വർഗീയ സംഘർഷങ്ങൾ നടക്കും. ന്യൂനപക്ഷങ്ങൾ 20-35% ഉള്ളിടത്ത് ഗുരുതരമായ വർഗീയ കലാപങ്ങൾ നടക്കും. ന്യൂനപക്ഷം 35 ശതമാനത്തിൽ കൂടുതലുള്ളിടത്ത് മറ്റുള്ളവർക്കു സ്ഥാനമില്ല.’- ഹിന്ദി ടിവി ചാനലിലെ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
∙ 2014ൽ യോഗി ആദിത്യനാഥിനെ ബിജെപി യുപി ഉപതിരഞ്ഞെടുപ്പുകളുടെ ചുമതലയേൽപിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വർഗീയതയുടെയും പരിഭ്രാന്ത്രിയുടെയും അന്തരീക്ഷം സൃഷ്‌ടിക്കാനാണ് യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പു ചുമതല ഏൽപ്പിച്ചതെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. ഇതിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രം മറനീക്കി പുറത്തുവരികയാണെന്നും വർഗീയ നയം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയും കാട്ടാത്ത വ്യക്‌തിയെ പ്രചാരണത്തിന്റെ ചുമതലയേൽപിച്ചിരിക്കുന്നതു ജനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞിരുന്നു.
∙ മതസ്‌പർധ വളർത്തുന്ന രീതിയിൽ വിദ്വേഷജനകമായ പ്രസംഗം നടത്തിയതിന് എംപി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു. 2014ൽ ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങൾക്കിടെ നോയിഡയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി. ചട്ടലംഘനത്തിന്റെ പേരിൽ ആദിത്യനാഥിനെ കടുത്ത ഭാഷയിൽ ശാസിച്ച കമ്മിഷൻ, ഭാവിയിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കരുതലോടെ സംസാരിക്കണമെന്ന താക്കീതും നൽകി. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ ലാഘവത്തോടെയുള്ള മറുപടിയെയും കമ്മിഷൻ വിമർശിച്ചു. ക്ഷേത്രങ്ങളിലെ മൈക്ക് സെറ്റുകൾ നീക്കം ചെയ്യാൻ ഉൽസാഹം കാണിച്ച പൊലീസ്, മുസ്‌ലിം പള്ളികളിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകി എന്നും മറ്റുമുള്ള ആരോപണങ്ങളാണ് ആദിത്യനാഥിന്റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നത്.
∙ ദേശീയ രാഷ്ട്രീയത്തിൽ ഏറെക്കാലം തിളച്ചുനിന്ന ‘അസഹിഷ്ണുതാ’ വിവാദകാലത്തും യോഗി ആദിത്യനാഥ് കത്തിനിന്നു. രാജ്യത്തു കടുത്ത അസഹിഷ്ണുത വളരുന്നുവെന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ആദിത്യനാഥ്, ഷാറുഖിനെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക്ക് ഭീകരൻ ഹാഫിസ് സയീദിനോടു താരതമ്യപ്പെടുത്തി. ഷാറൂഖും സയീദും ഒരേ ഭാഷയാണു സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. ഇതിനെതിരെ ബിജെപി സഖ്യകക്ഷി കൂടിയായ ശിവസേനയും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും അനുപം ഖേർ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ആദിത്യനാഥിന്റെ പ്രസ്താവനയെ ‘വ്യക്തിപരം’ എന്നു പറഞ്ഞ് ബിജെപി തള്ളുകയും ചെയ്തു.
∙ വിവാദനായകനായതോടെ, എബിവിപി നേതൃത്വം നൽകുന്ന അലഹാബാദ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നു യോഗി ആദിത്യനാഥിനെ പൊലീസ് വിലക്കിയിരുന്നു. 2015ൽ ആയിരുന്നു ഇത്. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നുള്ള സംഘർഷസ്ഥിതി കണക്കിലെടുത്താണ് ജില്ലാ മജിസ്ട്രേട്ടിന്റെ നിർദേശപ്രകാരം മിർസാപൂർ പൊലീസ് ആദിത്യനാഥിനെ തടഞ്ഞത്. പരിപാടിക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും സംഘർഷ സാധ്യത കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്നും വിലക്കു ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് മിർസാപുരിനടുത്ത വിന്ധ്യാചലിൽ അദ്ദേഹത്തെ തടഞ്ഞു തിരിച്ചയച്ചു.
∙ ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദർ തെരേസയെന്നായിരുന്നു മറ്റൊരു ആരോപണം. 2016 ജൂണിൽ ഉത്തർപ്രദേശിലെ ബസ്തിയിൽ രാമകഥാ ചടങ്ങിൽ സംസാരിക്കവെയാണു മദർ തെരേസയ്ക്ക് എതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഫലമായി അരുണാചൽപ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വിഘടനത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളുണ്ടായതായും അദ്ദേഹം ആരോപിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ ആർക്കും തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാബ്റി മസ്ജിദ് തകർക്കുന്നതിൽ നിന്നു കർസേവകരെ തടയാൻ അവർക്കു കഴിഞ്ഞില്ലെങ്കിൽ രാമക്ഷേത്രം പണിയുന്നതിൽ നിന്നു നമ്മെ തടയാൻ കഴിയുമോ – യോഗി ആദിത്യനാഥ് ചോദിച്ചു.