പഞ്ചാബിൽ വിജയിക്കുകയും ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു മാനം കാത്തെങ്കിലും യുപി, കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നു; രാഹുൽ ഗാന്ധിയുടെയും. പഞ്ചാബിൽ പാർട്ടി അധികാരം തിരിച്ചുപിടിച്ചതു ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പോരാട്ട വീര്യം കൊണ്ടാണ്. ക്യാപ്റ്റനു സ്ഥാനാർഥി നിർണയത്തിൽ പൂർണ സ്വാതന്ത്ര്യം നൽകാനും മുഖ്യനായി അദ്ദേഹത്തെ മുന്നിൽ നിർത്താനുമുള്ള നീക്കമാണു ഫലം കണ്ടത്.
യുവാക്കൾക്കൊപ്പം കാപ്പി കുടിച്ചും ആം ആദ്മിയുടെ ഓരോ പ്രചാരണ തന്ത്രത്തിനും മറു തന്ത്രം മെനഞ്ഞും അദ്ദേഹം പാർട്ടിയെ ഗംഭീരവിജയത്തിലേക്കു നയിച്ചു. തുടർച്ചയായി മൂന്നു തവണ ഭരിച്ചതിന്റെ ക്ഷീണം മണിപ്പൂരിലുണ്ടായിരുന്നെങ്കിലും ഒടുവിൽ, മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ വികസന മന്ത്രം ഫലം ചെയ്തു. ഇതേസമയം, യുപിയിലേത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുലിന്റെ പരാജയമാണ്. സഖ്യതീരുമാനം എസ്പിക്കും കോൺഗ്രസിനും ഗുണം ചെയ്തില്ല.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കവും പിന്നീടു പ്രിയങ്കയുടെ പ്രചാരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ചേർന്നപ്പോൾ ഫലം, അതിദയനീയ തോൽവിയായി. ഒറ്റയ്ക്കു മത്സരിച്ചു കഴിഞ്ഞ തവണ നേടിയതിന്റെ നാലിലൊന്നു സീറ്റു മാത്രം. ഇനി സംസ്ഥാനത്തു മുഖ്യപ്രചാരകനായിരുന്ന രാഹുലിനു നേരെ പാർട്ടിയിൽ നിന്നു കൂടുതൽ ചോദ്യങ്ങളുയരും; പെട്ടെന്ന് ഉത്തരം നൽകേണ്ട ചോദ്യങ്ങൾ.