മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണപിൻവലിച്ചാൽ, മുംബൈ മുൻസിപ്പൽ കോർപറേഷനില്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ്. ബിജെപിയുമായി ശിവസേന വീണ്ടും അടുക്കുന്നു എന്ന ഘട്ടത്തിലാണ് കോൺഗ്രസിൻറെ പുതിയ സഖ്യനീക്കം.
മംബൈ മുൻസിപ്പൽ കോർപറേഷനിൽ ഏറ്റവുംവലിയ ഒറ്റകക്ഷിയായെങ്കിലും മേയർസ്ഥാനത്തിനായി 30പേരുടെ പിന്തുണയാണ് ശിവസേനയ്ക്ക് ആവശ്യം. ബിജെപിയെ അകറ്റിനിർത്തുന്നതിൻറെ ഭാഗമായി 31 അംഗങ്ങളുള്ള കോൺഗ്രസ്, ശിവസേനയുടെ മേയർസ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ, മേയർസ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിനായി, സംസ്ഥാനസർക്കാരിനുള്ള പിന്തുണ ശിവസേന പിൻവലിക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാൻ കഴിഞ്ഞദിവസം ഇത്തരത്തിൽ സൂചനയുംനൽകിയിരുന്നു. ഉത്തർപ്രദേശിലുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നഘട്ടത്തിൽ സഖ്യസാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നത് കോൺഗ്രസിന് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാസിനിക്കുന്നത് മാർച്ച് എട്ടിനാണ്.
മാർച്ച് ഒൻപതിന് ബി.എം.സി മേയർ തിരഞ്ഞെടുപ്പും. അതിനാൽ സഖ്യംസബന്ധിച്ച് തീരുമാനമായാലും മേയർതിരഞ്ഞെടുപ്പ് നടക്കുന്നദിവസംവരെ അത് മറച്ചവയ്ക്കാനാണ് സാധ്യത. അതേസമയം, കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുള്ള ഫോർമുല പൂർണമായും അംഗീകരിക്കാൻ ശിവസേന തയ്യാറല്ലെന്നും സൂചനയുണ്ട്. കോൺഗ്രസുമായി അടുക്കുന്നത്, സംസ്ഥാനത്ത് ബിജെപി കൂടുതൽ ശക്തരാകാനെ സഹായിക്കുവന്നും ശിവസേന വിലയിരുത്തുന്നുണ്ട്. അതേസമയം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സേന- ബിജെപി സഖ്യത്തെ അനുകൂലിച്ച് വീണ്ടും രംഗത്തെത്തി.