ബിഹാറിലെ ഔറംഗബാദിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് അർധസൈനികർ കൊല്ലപ്പെട്ടു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻമാരാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ സൈനികൻ സർവീസ് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഔറംഗബാദ് തെർമൽ പവർ സ്റ്റേഷനിൽ കാവൽ ജോലിയിലുണ്ടായിരുന്ന ബൽവീർ സിങ് എന്ന ജവാനാണ് വെടിയുതിർത്തത്. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
കൊല്ലപ്പെട്ടതിൽ മൂന്നുപേർ ഹെഡ്കോൺസ്റ്റബിൾ റാങ്കിൽ ഉള്ള ജവാൻമാരും ഒരാൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമാണ്. അവധി അനുവദിക്കാത്തതിൽ അരിശം പൂണ്ടാണ് ബൽവീർ സിങ് സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. ബൽവീറിനെ അറസ്റ്റ് ചെയ്തു. മൂന്നുപേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങുന്നവർക്കുനേരെ ഇൻസാസ് റൈഫിൾ ഉപയോഗിച്ച് ബൽവീർ വെടിയുതിർക്കുകയായിരുന്നു.