ചൈനയുടെ ആണവ അന്തർവാഹിനി കറാച്ചി തുറമുഖത്ത് എത്തിയതിന്റെ തെളിവുകൾ പുറത്ത്. ഗൂഗിൾ എർത്തിൽ പതിഞ്ഞ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ മേയിലാണ് കറാച്ചി തുറമുഖത്ത് ചൈനയുടെ ആണവ അന്തർവാഹിനി എത്തിയത്. ചൈനീസ് നാവികസേനയുടെ ടൈപ്പ് 091 ഹാൻ ക്ലാസ് ഫാസ്റ്റ് അറ്റാക്ക് അന്തർവാഹിനിയാണ് ചിത്രത്തിലുള്ളതെന്ന് സാറ്റലൈറ്റ് ചിത്രവിശകലന വിദഗ്ധൻ അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ടു ചെയ്തു.
മറ്റ് അന്തർവാഹിനികളിൽനിന്നു വ്യത്യസ്തമാണ് ആണവ അന്തർവാഹിനികളുടെ പ്രവർത്തനം. ഇടയ്ക്കു മാത്രമാണ് ഇവയിൽ ഇന്ധനം നിറയ്ക്കേണ്ടത്. ടോർപ്പിഡോകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയവ അന്തർവാഹിനികളിലുണ്ടായിരിക്കും. എത്രനാളുകൾ വേണമെങ്കിലും വെള്ളത്തിനടിയിൽ കഴിയാവുന്ന ഇത്തരം മുങ്ങിക്കപ്പലുകളെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്.
ചൈനയുടെ ആണവ അന്തർവാഹിനി ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നാവികസേന മേധാവി സുനിൽ ലാംബ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സൊമാലിയൻ കടൽക്കൊള്ളക്കാരെ തുരത്താനെന്ന പേരിലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ആണവ അന്തർവാഹിനി വിന്യസിച്ചത്. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ സ്വാധീനവും ശക്തിയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നടപടിയെന്നാണ് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നത്.
കറാച്ചി തുറമുഖത്ത് എത്തിയ ചൈനീസ് ആണവ അന്തർവാഹിനിയുടെ ദൃശ്യം. ഗൂഗിൾ എർത്ത് പകർത്തിയതാണ് ഈ ചിത്രം
Advertisement