ചെന്നൈ∙ സ്ത്രീകളുടെ സീറ്റിലെ യാത്രക്കാരനെന്നും പാവമുഖ്യമന്ത്രിയെന്നും രണ്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട പനീർസെൽവം ഒറ്റരാത്രി കൊണ്ടാണ് ഏതാനും പഞ്ച് ഡയലോഗുകളിലൂടെ തന്റെ രാഷ്ടീയ ഇമേജ് തന്നെ തിരുത്തിയെഴുതിയത്. രാജിവയ്ക്കാൻ മാത്രം വിധിക്കപ്പെട്ട മുഖ്യമന്ത്രിയിൽ നിന്ന് ‘മാസ്’ നേതാവിലേക്കാണ് രണ്ടും കൽപിച്ചുള്ള നീക്കത്തിലൂടെ ഒപിഎസ് എന്ന രാഷ്ട്രീയക്കാരൻ ചുവടുമാറുന്നത്.
തമിഴ്നാട്ടിൽ മാത്രമല്ല തമിഴ്നാടിനു പുറത്തും സമൂഹമാധ്യമങ്ങളിലുൾപ്പെടെ വൻപിന്തുണയാണ് ഒപിഎസിന്റെ പുതിയ വാക്കുകൾക്കും നീക്കങ്ങൾക്കും ലഭിക്കുന്നത്. ഗവർണറുടെ നീക്കത്തെ തുടർന്നുള്ള അനിശ്ചിതത്വത്തിന്റെ ദിനമാണ് ഒപിഎസ് തന്റെ രാഷ്ട്രീയ പരിണാമത്തിനായി തിരഞ്ഞെടുത്തത്. ശശികല മുഖ്യമന്ത്രി പദത്തിലേറാൻ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന യാഥാർഥ്യം പകർന്ന സമ്മർദത്തിന്റെ നിമിഷങ്ങൾക്കൊടുവിൽ തമിഴകത്തിന്റെ വൈകാരിക പിന്തുണകൂടിയാണ് അദ്ദേഹം നേടുന്നത്.
മൂന്നു വട്ടമാണ് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോരേണ്ടിവന്നത്. രണ്ടുതവണ അമ്മയ്ക്കു വേണ്ടി ആത്മാർഥതയോടെയാണു പടിയിറങ്ങിയതെങ്കിൽ ഇക്കുറി അർധമനസ്സുപോലുമില്ലാതിരുന്ന അദ്ദേഹത്തെ ഭീഷണിപ്പെടുത്തി രാജിവയ്പിക്കുകയായിരുന്നു എന്നു മാത്രം. ജയലളിതയ്ക്കു ശേഷം പാർട്ടിയിൽ ജനകീയ നേതാക്കളില്ല എന്ന രോദനം കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോഴത്തെ ഹീറോ പരിവേഷം കൊണ്ടാടാനും സാധ്യത ഏറെയാണ്.
പനീർസെൽവം തന്നെയായിരുന്നു നല്ല മുഖ്യമന്ത്രി എന്നു ശശികലയുടെ വരവിനോട് ആഭിമുഖ്യമില്ലാത്തവർ അടക്കം പറയുന്നതിനിടയിലേക്കാണ് ഈ ട്വിസ്റ്റ്. വർധ ചുഴലിക്കാറ്റും ജെല്ലിക്കെട്ടും ഒടുവിൽ തീരത്തെ എണ്ണച്ചോർച്ചയുമെല്ലാം കൈകാര്യം ചെയ്ത് ഒപിഎസ് പൊതുസമ്മതി നേടിവരുകയായിരുന്നു. മറീനയിൽ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ പൂർത്തിയാകുംമുൻപുതന്നെ ഒപിഎസിനായുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുകഴിഞ്ഞിരുന്നു. ശശികല കൊലയാളിയെന്നും ഒപിഎസ് വാഴ്കൈ എന്നും വിളിക്കാൻ പലർക്കും അത്രപോലും ആലോചിക്കേണ്ടി വന്നില്ല. ഏതായാലും മന്നാർഗുഡി മാഫിയയെ അടിച്ചുവീഴ്ത്തുന്ന നായകനായി ഒപിഎസ് മാറുമോ എന്ന് ഇനി കണ്ടറിയാം.