ചെന്നൈ ∙ അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങൾക്കാണ് തമിഴ്നാട് രാഷ്ട്രീയം ഇന്നലെ സാക്ഷ്യംവഹിച്ചത്. മറീനയിലെ ജയ സ്മൃതി മന്ദിരത്തിൽ പനീർസെൽവം ധ്യാനനിരതനായിരിക്കുന്നുവെന്ന വാർത്ത പരന്നതോടെതന്നെ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്ക രാഷ്ട്രീയകേന്ദ്രങ്ങളിൽ ബലപ്പെട്ടിരുന്നു. ഒൻപതു മണിയോടെയാണ് പനീർസെൽവം ജയ സമാധിയിലെത്തിയത്. മറ്റുനേതാക്കളുടെ അകമ്പടി ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒപ്പമായിരുന്നു വരവ്.
സമാധിയിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണു താഴെ ധ്യാനത്തിലിരുന്നത്. സമയമേറുന്തോറും സമൂഹമാധ്യമങ്ങളിലൂടെയുൾപ്പെടെ വാർത്ത അതിവേഗം പ്രചരിച്ചു. ഇതോടെ സ്ഥലത്തേക്ക് നൂറുകണക്കിനു പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുമെത്തി. നാൽപതു മിനിറ്റോളം നീണ്ട ധ്യാനത്തിനു ശേഷമാണ് അദ്ദേഹം കണ്ണുതുറന്നത്. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കണ്ണുതുടച്ച്, ഒരിക്കൽക്കൂടി കൈകൂപ്പി, സാഷ്ടാംഗം പ്രണമിച്ചു പ്രാർഥിച്ചശേഷമാണ് തീരുമാനിച്ചുറച്ച മുഖത്തോടെ അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന ആദ്യവരി തന്നെ സ്ഫോടനാത്മകമായിരുന്നു.
തുടർന്നു നടത്തിയ ഓരോ വെളിപ്പെടുത്തലും വീർപ്പടക്കിയാണു തമിഴകം കേട്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തി നിരന്തരം അപമാനിച്ചുവെന്നും അവഹേളിച്ചുവെന്നും ജയയുടെ വിശ്വസ്തൻ കൂടിയായ പനീർസെൽവം പറയുമ്പോൾ താൻ അനുഭവിച്ച മാനസിക വിഷമങ്ങൾ വാക്കുകളിലും ശരീരഭാഷയിലും പ്രകടമായിരുന്നു. തന്റെ കടമ ഭംഗിയായി നിർവഹിച്ചുവെന്നും ജനം ആവശ്യപ്പെട്ടാൽ ഇനിയും തമിഴ്നാടിനെ നയിക്കാമെന്നും പറഞ്ഞുവയ്ക്കുമ്പോൾ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നൽകാനും അദ്ദേഹം ശ്രദ്ധിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ എന്നു കാണിച്ച് ഞായറാഴ്ച രാജി നൽകിയ പനീർസെൽവം രണ്ടുദിവസം തികയുമ്പോഴാണ് മൗനം വെടിഞ്ഞു പുറത്തുവന്നത്. കാവൽമുഖ്യമന്ത്രിയായി തുടരുന്ന അദ്ദേഹത്തിന്റെ ഈ സന്ദർശനം പക്ഷേ പാർട്ടി ചാനലായ ജയ ടിവി റിപ്പോർട്ട് ചെയ്യാതിരുന്നതും ശ്രദ്ധേയമായി.