ചെന്നൈ ∙ ഒറ്റ നീക്കം കൊണ്ടു മാത്രം തമിഴ്നാട്ടിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാൻ പനീർസെൽവത്തിനു കഴിഞ്ഞു. രാത്രി വൈകിയും പിന്തുണയുമായി അദ്ദേഹത്തിന്റെ വസതിക്കു പുറത്തു തടിച്ചുകൂടിയ പ്രവർത്തകർ തന്നെ തെളിവ്. പനീർസെൽവം വേണം തമിഴ്നാടിനെ നയിക്കാനെന്ന് അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ജയലളിത മുഖ്യമന്ത്രിയാക്കിയതു പനീർസെൽവത്തെയാണ്. അമ്മയുടെ പിന്തുണ പനീർസെൽവത്തിനാണ്. അദ്ദേഹമാണ് ഇനിയും സംസ്ഥാനത്തെ നയിക്കേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു.
അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പിന്തുണ പനീർസെൽവം നേടിയെടുക്കുന്നുവെന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാകുന്നത്. ശശികലയും പനീർസെൽവവും േനർക്കുനേർ ഏറ്റുമുട്ടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. പാർട്ടിയും നേതാക്കളും എംഎൽഎമാരും ആർക്കൊപ്പം നിൽക്കുമെന്നാണ് ഇനി അറിയേണ്ടത്. പനീർസെൽവത്തെ പാർട്ടിക്കു പുറത്താക്കുകയെന്നതാണു ശശികലയ്ക്കു മുന്നിലുള്ള ഏകവഴി. ട്രഷറർ സ്ഥാനത്തു നിന്നു നീക്കി ആ വഴിക്കു തന്നെയാണു താൻ നീങ്ങുന്നതെന്നു ശശികല വ്യക്തമാക്കി കഴിഞ്ഞു.
എന്നാൽ, എംഎൽഎമാരിൽ ഗണ്യമായൊരു വിഭാഗം പനീർസെൽവത്തിനൊപ്പം പോയാൽ ശശികല പ്രതിസന്ധിയിലാകും. ആ സാഹചര്യം തള്ളിക്കളയാനാവില്ല. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കുക ഇനി പ്രയാസമാണ്. മുഖ്യമന്ത്രിയാകുകയെന്ന സ്വപ്നം ഉപേക്ഷിച്ചു പനീർസെൽവത്തെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുകയെന്നതാണു ശശികലയ്ക്കു മുന്നിലുള്ള ഏക പോംവഴി. അതിനു സാധ്യത കുറവ്. പനീർസെൽവം ഇപ്പോൾ കാവൽ മുഖ്യമന്ത്രി മാത്രമാണ്. രാജിക്കത്ത് ഗവർണർ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജി പിൻവലിക്കാൻ പനീർസെൽവത്തിന് ഇനി കഴിയുമോയെന്നതു നിയമപ്രശ്നമാണ്. പക്ഷേ, തന്നെ ഭീഷണിപ്പെടുത്തി രാജിക്കത്തിൽ ഒപ്പു വയ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഞായറാഴ്ച ഉച്ചയ്ക്ക് 1.41നാണു പനീർസെൽവം രാജിക്കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ആ സമയത്ത് അദ്ദേഹം പോയസ് ഗാർഡനിലെ വസതിയിലാണ്. ഭീഷണിപ്പെടുത്തിയായിരുന്നു രാജിയെന്ന വാദത്തിനു കരുത്തു പകരുന്ന വസ്തുതയാണിത്. ഈ പശ്ചാത്തലത്തിൽ വലിയ നിയമക്കുരുക്കിലേക്കാണു തമിഴ്നാട് രാഷ്ട്രീയം നീങ്ങുന്നത്. ഗവർണർ എന്തു തീരുമാനമെടുക്കുമെന്നതാണു നിർണായകം. നിർബന്ധിച്ച് ഒപ്പു വയ്പിച്ച രാജിക്കത്തിനു നിയമസാധുതയില്ലെന്നുള്ള വാദമുയരുന്നുണ്ട്. അങ്ങനെയെങ്കിൽ ഒരിക്കൽ സ്വീകരിച്ച രാജിക്കത്ത് വേണമെങ്കിൽ തള്ളിക്കളഞ്ഞ് പനീർസെൽവത്തെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കാം. പക്ഷേ, അപ്പോഴും നിയമക്കുരുക്കുണ്ട്.
അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ പനീർസെൽവം മുഖ്യമന്ത്രിയായി തുടർന്നാലും കൂടുതൽ നിയമക്കുരുക്കുകളിലേക്കു നീങ്ങും. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരെ കൂടെ നിർത്താൻ കഴിഞ്ഞാൽ, ഭിന്നതയ്ക്കിടയിലും ശശികലയ്ക്കു മുഖ്യമന്ത്രിയാകാൻ കഴിയും. 234 അംഗ നിയമസഭയിൽ 118 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്നതിനാൽ 117 അംഗങ്ങളുടെ പിന്തുണ മതി. ഇത്രയും എംഎൽഎമാരെ കൂടെ ഉറപ്പിച്ചു നിർത്താൻ ശശികലയ്ക്കു കഴിയുമോയെന്നത് ഇനി നിർണായകമാകും.