ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഉയർത്തിയ കലാപത്തിന് തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളേറെ. 1972ൽ ഡിഎംകെയിൽ എംജിആറും 1988ൽ അണ്ണാ ഡിഎംകെയിൽ ജയലളിതയും നേരിട്ടത് ഏതാണ്ട് ഇതേ സാഹചര്യങ്ങളെയാണ്. അപ്പോഴൊക്കെ എംഎൽഎമാർ ഔദ്യോഗിക പക്ഷത്തിനൊപ്പവും പാർട്ടി പ്രവർത്തകരും ജനങ്ങളും ഇടഞ്ഞ നേതാക്കൾക്കൊപ്പവുമാണ് നിന്നത്– ഇത്തവണ അവർ ആർക്കൊപ്പമെന്നറിയാൻ ഇനിയും സമയമായിട്ടില്ലെങ്കിലും.
ജയലളിതയുയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ജാനകി രാമചന്ദ്രൻ 1988ൽ മുഖ്യമന്ത്രിയായത് 131 എംഎൽഎമാരിൽ 97 പേരുടെ പിന്തുണയോടെയാണ്. ജയലളിത പക്ഷത്തു വെറും 23 പേർ മാത്രമായിരുന്നു. ജയ എഴുപതിലേറെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടെങ്കിലും ഗവർണർക്കു മുന്നിൽ തെളിയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, സാധാരണ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമിടയിൽ കൂടുതൽ സ്വാധീനമുണ്ടായിരുന്നതു ജയ വിഭാഗത്തിനായിരുന്നു.
പക്ഷേ, മന്ത്രിസഭ രൂപീകരിക്കാൻ ഭൂരിപക്ഷ പിന്തുണയുള്ള നേതാവിനെ ക്ഷണിക്കാതിരിക്കാൻ അന്നത്തെ ഗവർണർ എസ്.എൽ. ഖുറാനയ്ക്കു കഴിയുമായിരുന്നില്ല. 1972ൽ ഡിഎംകെയിൽനിന്ന് എംജിആറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തതു പാർട്ടിയുടെ 31 അംഗ കേന്ദ്ര നിർവാഹക സമിതിയിലെ 26 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു. പക്ഷേ, പാർട്ടി പ്രവർത്തകർ എംജിആറിനൊപ്പം നിന്നു. അദ്ദേഹമാണ് ജനനേതാവെന്നു കാലം പിന്നീടു തെളിയിച്ചു.
ഇപ്പോൾ ഒപിഎസ് പാർട്ടിയിൽ കലാപക്കൊടിയുയർത്തുമ്പോഴും അദ്ദേഹത്തിനൊപ്പം നേതാക്കളോ എംഎൽഎമാരോ കാര്യമായില്ല. ഭൂരിപക്ഷം ഒപ്പം നിൽക്കാത്തതുകൊണ്ടു തന്നെ ആദ്യ റൗണ്ടിൽ കളത്തിനു പുറത്താകുകയും ചെയ്തു. പക്ഷേ, ഭൂരിഭാഗം പാർട്ടി പ്രവർത്തകരും തനിക്കൊപ്പം എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പ്രവർത്തകരുടെ പിന്തുണ സമാഹരിക്കാനായി സംസ്ഥാന വ്യാപകമായി പ്രചാരണത്തിനിറങ്ങാനൊരുങ്ങുകയുമാണ് ഒപിഎസ്.