തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ഗോവയിൽവച്ച് പറഞ്ഞത് വെറുതെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടം. അതുകൊണ്ട് എന്തും നേരിടാൻ തയാറാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഒരേയൊരു പാർട്ടി മാത്രമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നാണ് കോൺഗ്രസ് കരുതുന്നത്. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം അതാണ്. നോട്ട് അസാധുവാക്കൽ നടപ്പാക്കിയത് തയാറെടുപ്പോടെയാണ്. നോട്ട് അസാധുവാക്കലിന്റെ ആദ്യദിനം മുതൽ തന്നെ ചർച്ചയ്ക്ക് ഞങ്ങൾ തയാറായിരുന്നു. എന്നാൽ ചിലർക്ക് ടെലിവിഷനിലൂടെ പ്രസ്താവനയിറക്കുന്നതിനായിരുന്നു താൽപര്യം. പ്രതിപക്ഷം ചർച്ച നടത്താൻ അനുവദിച്ചില്ല. ശരിയായ സമയത്താണ് നോട്ട് അസാധുവാക്കൽ തീരുമാനമെടുത്തത്. ജനത്തിന്റെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി നോട്ട് അസാധുവാക്കലിനുശേഷം നിയമങ്ങളിൽ മാറ്റം വരുത്തി. പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താനുള്ള തീരുമാനം നിർണായകമായിരുന്നു.
അഴിമതിയെന്ന വാക്കിൽ ഒരാൾക്ക് എങ്ങനെയാണ് സേവനമെന്ന അർഥം കണ്ടെത്താനാകുന്നത്. അഴിമതിക്കാർ വരിവരിയായി ജയിലിൽ പോകാൻ തയാറായിരിക്കണം. സ്വച്ഛ് ഭാരതിനെ പോലെ ഇന്ത്യയെ ശുചീകരിക്കുകയായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം.
സമൂഹത്തിൽ ജനങ്ങളുടെ ശക്തിക്ക് വളരെ പ്രത്യേകതയുണ്ട്. ജനശക്തി മൂലമാണ് ദരിദ്രകുടുംബത്തിൽ ജനിച്ചയൊരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്. എന്നെപ്പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനുവേണ്ടി ജീവൻ നൽകാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാൽ, അവർ ഇന്ത്യയ്ക്കുവേണ്ടി ജീവിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു.
ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള ജനത്തിന്റെ ശക്തിയെ നമ്മൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. ജനശക്തിയിലുള്ള വിശ്വാസം നമുക്ക് ഫലം തരും. ശുചിത്വം പോലും രാഷ്ട്രീയ വിഷയമാക്കിയതുകണ്ട് ഞാൻ അത്ഭുതപ്പെട്ടു. സ്വച്ഛ് ഭാരതിനായി നമുക്ക് ഒന്നിച്ചു പ്രവർത്തിച്ചുകൂടെയെന്നും മോദി ചോദിച്ചു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. ഡൽഹിയിൽ ഇന്നലെയുണ്ടായ ഭൂചലനവുമായി താരതമ്യപ്പെടുത്തിയാണ് ‘സഭയിൽ ഇന്നലെ ഭൂചലനമുണ്ടായി’ എന്ന് മോദി പറഞ്ഞത്. താൻ സംസാരിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്ന് രാഹുൽ മുൻപ് പറഞ്ഞിരുന്നു. 1975 – 77 കാലഘട്ടത്തില്‍ നമ്മുടെ ജനാധിപത്യം ഭീഷണിയിലായിരുന്നു. അക്കാലത്ത് പ്രതിപക്ഷ നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു. പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കോൺഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
1.20 കോടി ജനങ്ങൾ അവരുടെ പാചകവാതക സബ്സിഡി വേണ്ടെന്നുവച്ചു. എത്രയാണ് നഷ്ടപ്പെട്ടതെന്ന് ചോദിച്ചിരുന്ന ജനം ഇപ്പോൾ എത്രയാണ് കൊണ്ടുവരുന്നതെന്നാണ് ചോദിക്കുന്നത്. ഞങ്ങൾ അധികാരം ഏറ്റെടുത്തതിനുശേഷം ഇങ്ങനെയാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.
നിങ്ങൾ എത്ര വലുതാണെന്നതല്ല, പാവങ്ങൾക്ക് എത്ര നൽകുന്നതെന്നാതാണ് ബാധകമാകുന്നത്. പാവങ്ങൾക്കു വേണ്ടിയാണ് എന്റെ പോരാട്ടം. കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ രൂപപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനായിരുന്നു അവരുടെ ശ്രമങ്ങൾ. ഞങ്ങൾ രാജ്യത്തെ കരുതുന്നവരാണ്. നയപ്രഖ്യാപന ചർച്ചയ്ക്ക് വീര്യം പകരുന്ന ഒട്ടേറെ ചോദ്യങ്ങൾ എംപിമാർ ഉന്നയിച്ചു. എല്ലാവരോടും ഞാൻ നന്ദി പറയുന്നു – മോദി പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു.