അതിർത്തികാക്കുന്ന സൈനികർക്കു നിലവാരമില്ലാത്ത ഭക്ഷണമാണു കഴിക്കാൻ കിട്ടുന്നതെന്നാരോപിച്ച് ഒരു ജവാൻ സോഷ്യൽ മീഡിയയിലിട്ട വിഡിയോ വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഈ ആരോപണങ്ങൾക്കു ബലമേകുന്ന പുതിയ വാർത്തകൾ പുറത്തുവരുന്നു. അതിർത്തി ഗ്രാമങ്ങളിൽ സൈനിക ഉദ്യോഗസ്ഥർ കുറഞ്ഞ വിലയിൽ ഭക്ഷണവും ഇന്ധനവും വിതരണം ചെയ്യുന്നതായി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളെയും ഒരു ബിഎസ്എഫ് ജവാനെയും ഉദ്ധരിച്ചാണു റിപ്പോർട്ട്.
അതിർത്തി രക്ഷാ സേനയിലെ ജവാൻ ടി.ബി. യാദവ് ആണ് ഭക്ഷണത്തിന്റെ കാര്യത്തിൽ സൈന്യത്തിൽ അനുഭവിക്കുന്ന യാതനകളുടെ കഥ സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറഞ്ഞത്. 11 മണിക്കൂർ കഠിന ജോലി ചെയ്യുമ്പോളും നല്ല ഭക്ഷണം കിട്ടാറില്ല. പ്രഭാത ഭക്ഷണമായി പൊറോട്ടയും ചായയും, ഉച്ചയ്ക്ക് റൊട്ടിക്കൊപ്പം പയറും മഞ്ഞളും ഉപ്പും.. സർക്കാർ ആവശ്യത്തിനു ഭക്ഷണം അനുവദിക്കുന്നുണ്ടെങ്കിലും ഇത് ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നതായും ഇതിനെതിരേ സംസാരിക്കുന്നതിനാൽ തനിക്കു ജീവനു ഭീഷണിയുണ്ടെന്നും യാദവ് വിഡിയോയിലൂടെ ആരോപിച്ചിരുന്നു.
ബിഎസ്എഫിന്റെ ശ്രീനഗറിലെ ഹെഡ്ക്വാർട്ടേഴ്സിനു സമീപമുള്ള വ്യാപാരികൾ ഉദ്യോഗസ്ഥരുടെ ഇന്ധന വിതരണത്തിന്റെ ഉപഭോക്താക്കളാണെന്നു റിപ്പോർട്ടിൽ പറയുന്നു. ദാൽ, പച്ചക്കറികൾ തുടങ്ങിയവ തുച്ഛമായ വിലയ്ക്ക് ഉദ്യോഗസ്ഥർ പുറത്തു വിൽക്കുകയാണെന്ന് ബിഎസ്എഫിലെ ഒരു ജവാൻ പറയുന്നു. നിത്യോപയോഗ സാധനങ്ങൾപോലും ക്യാംപിനു പുറത്തുള്ള ഏജന്റുമാരിലേയ്ക്കാണു പോകുന്നത് - ജവാൻ പറയുന്നു.
ബിഎസ്എഫിന്റെ ഹനുമന്ദപ്പ ക്യാംപിൽനിന്ന് വിപണി വിലയുടെ പാതി നൽകിയാൽ പെട്രോൾ കിട്ടുമെന്ന് ഇവിടുത്തെ ഒരു സിവിൽ കോൺട്രാക്ടർ സാക്ഷ്യപ്പെടുത്തുന്നു. അരിയും സുഗന്ധവ്യജ്ഞനങ്ങളുമൊക്കെ ഇങ്ങനെ കിട്ടും.
യാദവിന്റെ വിഡിയോയിൽ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് ബിഎസ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.