അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് വെളിപ്പെടുത്തുന്ന സൈനികന്റെ വിഡിയോ വിവാദത്തിന് തിരികൊളുത്തിയതോടെ വിശദീകരണവുമായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) രംഗത്ത്. വിവാദപരമായ വിഡിയോ പോസ്റ്റ് ചെയ്ത ടി.ബി. യാദവ് സേനയ്ക്കുള്ളിലെ സ്ഥിരം പ്രശ്നക്കാരനും കടുത്ത മദ്യപാനിയുമാണെന്ന് ബിഎസ്എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സൈനികനെന്ന നിലയിൽ വളരെ മോശം സേവന ചരിത്രമാണ് യാദവിനുള്ളതെന്നും സർവീസിൽ കയറിയ കാലം മുതൽ ഇയാൾ സ്ഥിരം അച്ചടക്ക നടപടികൾക്ക് വിധേയനാകാറുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു. അനുവാദം കൂടാതെ പുറത്തുപോകുന്നതുൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ള സ്ഥിരം പ്രശ്നക്കാരനാണ് യാദവ്. മാത്രമല്ല, ഇയാൾ തികഞ്ഞ മദ്യപാനിയും മുതിർന്ന ഓഫിസർമാരോടുള്ള മോശം പെരുമാറ്റത്തിന് അച്ചടക്ക നടപടികൾക്ക് വിധേയനായിട്ടുള്ള ആളുമാണ്. അതുകൊണ്ടുതന്നെ മുതിർന്ന ഓഫിസർമാരുടെ സ്ഥിരം നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനാണ് യാദവെന്നും ബിഎസ്എഫ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം, അതിർത്തിയിൽ സേവനം ചെയ്യുന്ന സൈനികരുടെ ക്ഷേമത്തിന് മുന്തിയ പരിഗണനയാണ് ബിഎസ്എഫ് നൽകിവരുന്നതെന്നും അവർ വ്യക്തമാക്കി. ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് അന്വേഷിക്കും. യാദവിന്റെ പൂർവചരിത്രം മോശമാണെങ്കിലും ഇയാളുടെ പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു.
നേരത്തെ, തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് സൈനികർക്കു ലഭിക്കുന്നതെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥരെയടക്കം ഉത്തരവാദികളാണെന്നും വിമർശിക്കുന്ന നാലുമിനിട്ടുള്ള മൂന്നു വിഡിയോകളാണ് യാദവ് ഫെയ്സ്ബുക്കിലിട്ടിരുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു. വിഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.