ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വിശാലസഖ്യ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിശാലസഖ്യ പ്രഖ്യാപനമുണ്ടാകും. അതേസമയം, പഞ്ചാബിനു പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പിയിലും വിമതശബ്ദമുയര്‍ന്നു.
ഉത്തര്‍പ്രദേശിനെ ബി.ജെ.പി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ അഖിലേഷിന്‍റെ നേതൃത്വത്തിലാണ് വിശാല സഖ്യം ഒരുങ്ങുന്നത്. കോണ്‍ഗ്രസ്, നിതീഷ് കുമാറിന്‍റെ ജെ.ഡി.യു, അജിത് സിങ്ങിന്‍റെ രാഷ്ട്രീയ ലോക്ദള്‍, തൃണമൂല്‍, എന്‍.സി.പി എന്നിവരുമായി സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. 110 സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസിന് 90 സീറ്റ് വരെ നല്‍കും. രാഷ്ട്രീയ ലോക്ദളിന് 23 സീറ്റ് നല്‍കിയേക്കും. 280 വരെ സീറ്റുകളില്‍ സമാജ്്വാദി പാര്‍ട്ടി മല്‍സരിക്കും വിശാലസഖ്യവും സീറ്റ് വിഭജനവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ അഖിലേഷ് യാദവ് ലക്്്നൗവില്‍ മാധ്യമങ്ങളെ കാണും.
അതേസമയം, സീറ്റ് നിര്‍ണയത്തെചൊല്ലി ഉത്തര്‍പ്രദേശ് ബി.ജെ.പിയിലും ഭിന്നതയുണ്ടായി. ബി.ജെ.പി എം.എല്‍.എയും പിന്നാക്ക സമുദായ നേതാവുമായ സ്വാമി പ്രസാദ് മൗര്യ പ്രചരണത്തില്‍ നിന്ന് വിട്ടു നിന്നേക്കുമെന്നാണ് സൂചന. കുടുംബാംഗങ്ങള്‍ക്കും അനുയായികള്‍ക്കും സീറ്റ് നിഷേധിച്ചുവെന്നാണ് പ്രസാദ് മൗര്യയുടെ ആരോപണം. ആറ് മാസങ്ങള്‍ക്ക് മുന്പാണ് ബി.എസ്.പിയില്‍ നിന്നും സ്വാമി പ്രസാദ് ബി.ജെ.പിയിലെത്തിയത്. അതിനിടെ, മുലായം സിങ് യാദവിനെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ അഖിലേഷ് ്ശ്രമം തുടങ്ങി. മുലായം കൈമാറിയ 38 പേരുടെ പട്ടികയില്‍ ഭൂരിഭാഗവും അഖിലേഷ് അംഗീകരിച്ചേക്കും. സഖ്യസാധ്യതകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ.ഡി.തിവാരി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.