റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഗുഡ്സ് വാഗണിൽ കയറി ഒളിച്ച 10 വയസുകാരനെ 72 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ബംഗാളിലെ ബർദ്വാൻ സ്റ്റേഷനിൽവച്ചാണ് ബാലൻ വാഗണിൽ ഒളിച്ചത്. ട്രെയിൻ നീങ്ങിയതിനാൽ കുട്ടി ഇതിനുള്ളിൽ അകപ്പെടുകയായിരുന്നു.
ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽനിന്ന് ഇരുമ്പുമായി ബംഗാളിലെ ബർദ്വാനിലേക്ക് പോയി തിരിച്ചെത്തിയ ഗുഡ്സ് ട്രെയിൻ വാഗണിലാണ് അവശനിലയിൽ ബാലനെ കണ്ടെത്തിയത്. വാഗണിൽ കയറി ഒളിച്ചയുടനെ ട്രെയിൻ സ്റ്റേഷൻ വിട്ടു. കുട്ടി വാഗണിലുണ്ടെന്ന കാര്യം സുരക്ഷാ ജീവനക്കാരോ ഗാർഡോ അറിഞ്ഞതുമില്ല.
ഭയന്നു വിറച്ച് അവശനിലയിലായ കുട്ടിയുമായി മൂന്നാം ദിവസമായ ഇന്നലെ ട്രെയിൻ ബൊക്കാറോ സ്റ്റേഷനിലെത്തിയപ്പോൾ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് പത്തുവയസ്സുകാരനെ കണ്ടെത്തിയത്. ബംഗ്ല ഭാഷമാത്രം സംസാരിക്കുന്ന ബാലന് മാതാപിതാക്കളുടെ വിലാസം ഓർമിക്കാനാവുന്നില്ല. കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കിയിട്ടും വീട്ടുകാരെക്കുറിച്ചുള്ള വിവരം പറയാനാവുന്നില്ല.
ബൊക്കാറോ പൊലീസ് ബർദ്വാൻ സ്റ്റേഷനിൽ വിവരമറിയിച്ച് കുട്ടിയുടെ ഫോട്ടോ അയച്ചുകൊടുത്തെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. ബൊക്കാറോ ശിശു സംരക്ഷണ സമിതിയുടെ കൈവശമുള്ള പത്തുവയസ്സുകാരനുമായി പൊലീസ് അടുത്തദിവസം രക്ഷിതാക്കളെ കണ്ടെത്താനായി ബർദ്വാനിലേക്ക് തിരിക്കും.