ട്രാഫിക്ക് പോലീസും യാത്രക്കാരും തമ്മിലുള്ള തർക്കം ഒഴിവാക്കാനും കൈക്കൂലി തടയുന്നതിനും ഹൈടെക് വിദ്യയുമായി ബംഗലുരു പോലീസ്. യൂണിഫോമില്‍ ഘടിപ്പിക്കാവുന്ന കുഞ്ഞന്‍ ക്യാമറ പോലീസുകാര്‍ക്ക് നല്‍കിയാണ് ബംഗലുരു പോലീസിന്റെ പുതിയ പരീക്ഷണം. ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിൽ കാണാം.
ജനങ്ങളും പോലീസുകാരും ഒരുപോലെ നിയമം പാലിച്ചാലേ പൊതുജീവിതം സാമാധാനപൂർണമാകൂ. അനുദിനം ഗതാഗത കുരുക്ക് വർധിക്കുന്ന ബെംഗളൂരു നഗരത്തിൽ കൈക്കൂലിയിലും ട്രാഫിക്ക് നിയലംഘനങ്ങളും പുതുമയല്ല. ട്രാഫിക്ക് പോലീസിന്റെ മോശം പെരുമാറ്റവും നിയമലംഘകരെ കുറിച്ചുള്ള പോലീസിന്റെ പരാതിയും തീര്‍ക്കാനാണ് ഈ കുഞ്ഞൻ ക്യാമറയുടെ വരവ്. 150 ഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞന്‍ ക്യാമറയില്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ പകര്‍ത്താം. നിലവിൽ 50 ക്യാമറകളാണ് ട്രാഫിക്ക് പോലീസുകാര്‍ക്കിടയില്‍ വിതരണം ചെയ്തിരിക്കുന്നത്.
ട്രാഫിക് പോലീസ് കണ്മുന്നിൽ കാണുന്ന കാഴ്ചകളെല്ലാം യൂണിഫോമിൽ ഘടിപ്പിച്ചിരിക്കുന്ന ഈ ക്യാമറയും ഒപ്പിയെടുക്കുന്നു. പോരാത്തതിന് തത്സമയം ട്രാഫിക്ക് കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനിലും ദൃശ്യങ്ങള്‍ ലഭ്യമാകും. ട്രാഫിക്ക് പോലീസ് യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് തടയാനും പോലീസിനും യാത്രക്കാര്‍ക്കുമിടയില്‍ നല്ലബന്ധം വളർത്താനും ഹൈടെക് ക്യാമറ വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ക്യാമറയുള്ള പോലീസുകാർ എത്തിയതോടെ നിയമം കാറ്റിൽപറത്തി വാഹനം ഓടിക്കുന്നവർ മര്യാദക്കാരായി. വാക്കുതര്‍ക്കതത്തിനും കൈക്കൂലി നൽകാനും ഒന്നും നിൽക്കാതെ പിഴ അടച്ചു സ്ഥലം വിടുന്നതായാണ് ട്രാഫിക്ക് പോലീസിന്റെ അനുഭവം.