ആയിരക്കണക്കിനുവരുന്ന മലയാളി വോട്ടർമാർക്കൊപ്പം മലയാളി സ്ഥാനാർഥികളാലും സമ്പന്നമാണ് ഇത്തവണത്തെ മുംബൈ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ അര ഡസനിലേറെ മലയാളികളാണ് മൽസരരംഗത്തുള്ളത്. ധാരാവിയിൽനിന്നും ജനവിധിതേടുന്ന തൃശൂർ സ്വദേശിയായ ജഗദീഷ് ഏറെ വിജയപ്രതീക്ഷയിലാണ്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ടി.എം. ജഗദീഷ് മൂന്നുപതിറ്റാണ്ടിലേറെയായി മുംബൈ നഗരത്തിലുണ്ട്. പത്തുവർഷമായി ധാരാവിയിൽ ശിവസേനയുടെ ശാഖാപ്രമുഖ്. പാർട്ടിപ്രവർത്തനത്തിനൊപ്പംവളർന്ന സൗഹൃദങ്ങൾകൂടി കണക്കിലെടുത്താണ് ധാരാവി 185ാം വാർഡിലേക്ക് ഈ മലയാളിക്ക് പാർട്ടി സീറ്റ് നൽകിയത്. പ്രവർത്തകർക്കൊപ്പം റാലിനടത്തിയും, തെരുവിലെ വീടുവീടാന്തരംകയറിയുമുളള പ്രചരാണത്തിനൊടുവിൽ വിജയപ്രതീക്ഷയിലാണ് ഇദ്ദേഹം.
ആകെ മുപ്പത്തയ്യായിരം വോട്ടർമാരിൽ മറാഠികൾക്കൊപ്പം, ഗുജറാത്തികളും തമിഴരും ഉൾപ്പെടുന്നു. ബിജെപി സംസ്ഥാനസെക്രട്ടറി സഞ്ജയ് ഉപാധ്യയ, കോൺഗ്രസിലെ ഭാഗ്യനാഥൻ നാടാർ എന്നിവരാണ് എതിർസ്ഥാനാർഥികൾ. ബിജെപിയും ശിവസേനയും തനിച്ച് ജനവിധിതേടുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന വിജയപ്രതീക്ഷവയ്ക്കുന്ന വാർഡുകളൽ ഒന്നുകൂടിയാണിത്. ജഗദീഷിനെക്കൂടാതെ, സ്വതന്ത്രരടക്കം അരഡസനിലേറെ മലയാളികള്‍ ഇത്തവണത്തെ ബിഎംസി മൽസരരംഗത്തുണ്ട്. മുംബൈ, താനെ, പൂണെ, നാഗ്പൂർ തുടങ്ങി പത്ത് കോർപറേഷനിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.