ന്യൂഡൽഹി ∙ കറൻസി അസാധുവാക്കൽ വിഷയത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ പരസ്യമായി പരിഹസിച്ചിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും തണുത്തതോടെ ഇന്നാരംഭിക്കുന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ വിമർശന സാധ്യത കെട്ടടങ്ങി. ദേശീയ നിർവാഹക സമിതി യോഗത്തിൽ കറൻസി അസാധുവാക്കൽ വിഷയം ഉൾപ്പെടുന്ന സാമ്പത്തിക പ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുക്കില്ലെന്നു സ്വാമി അറിയിച്ചു.
വേണ്ടത്ര തയാറെടുപ്പുകളില്ലാതെയാണു കറൻസി അസാധുവാക്കൽ നടപ്പാക്കിയതെന്ന തന്റെ നിലപാട് പാർട്ടിക്കുള്ളിൽ ഏറെക്കുറെ അംഗീകരിക്കപ്പെട്ടതിനാൽ വീണ്ടും വിഷയം ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കറൻസി അസാധുവാക്കൽ നടപടിക്കുശേഷം ചേർന്ന പാർട്ടി ദേശീയ ഭാരവാഹി യോഗത്തിൽ നോട്ട് ക്ഷാമം രൂക്ഷമാണെന്നു ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും ഉത്തരവാദിത്തം ബാങ്കുകൾക്കുമേൽ കെട്ടി വയ്ക്കാനാണു ശ്രമിച്ചത്.
ഇപ്പോൾ നോട്ട് ക്ഷാമത്തിന്റെ രൂക്ഷത കുറഞ്ഞതും ബിജെപി കേന്ദ്ര നേതൃത്വത്തിന് ആശ്വാസമായി. ഇന്നു രാവിലെ ചേരുന്ന ദേശീയ ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിൽ കറൻസി അസാധുവാക്കലിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തും. കറൻസി നടപടി രാജ്യത്തിനു വൻ നേട്ടമാകുമെന്ന ബിജെപിയുടെ അവകാശവാദമാകും സാമ്പത്തിക പ്രമേയത്തിലുണ്ടാവുക. പ്രധാനമന്ത്രിയെ അഭിനന്ദിക്കുമെന്നാണു സൂചന.
യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അയോധ്യ ശ്രീരാമ ക്ഷേത്ര നിർമാണ വിഷയം നിർവാഹക സമിതി ചർച്ചചെയ്തേക്കാം. തിരഞ്ഞെടുപ്പിൽ ജാതി മത പ്രചാരണം പാടില്ലെന്ന സുപ്രീം കോടതി വിധി പ്രചാരണ യോഗങ്ങളിൽ ‘ജയ് ശ്രീറാം’ വിളിക്കുന്നതിനു തടസ്സമല്ലെന്ന നിലപാടിലാണ് പാർട്ടി കേന്ദ്ര നേതൃത്വം. ഇന്നു വൈകിട്ട് നിർവാഹക സമിതി യോഗം പാർട്ടി അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ സമാപിക്കും.