മഹാരാഷ്ട്രയിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന പത്ത് നഗരസഭകളിൽ എട്ടിടത്ത് ഏറ്റവുംവലിയ ഒറ്റകക്ഷിയായ ബിജെപി, ജില്ലാപരിഷത്തുകളിലും, പഞ്ചായത്ത് സമിതികളിലും നേട്ടംകൊയ്തു. മുംബൈ മുൻസിപ്പൽ കോർപറേഷനിൽ ശിവസേനയും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആകെയുള്ള 227ൽ 84 ഇടങ്ങളിൽ ശിവസേനയും, 81സീറ്റിൽ ബിജെപിയും വിജയിച്ചു. കോൺഗ്രസ് 31ല് ഒതുങ്ങി.
മുംബൈ മുൻസിപ്പൽ കോർപറേഷനിലെ അഭിമാനപോരാട്ടത്തിൽ ശിവസേനയ്ക്കും ബിജെപിക്കും അടിപതറിയില്ല. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടംകാഴ്ചവച്ച തിരഞ്ഞെടുപ്പിൽ ഏറ്റവുംവലിയ ഒറ്റകക്ഷിയാകാൻ ശിവസേനയ്ക്കായെങ്കിലും നേട്ടമുണ്ടാക്കിയത് ബിജെപിതന്നെ. കഴിഞ്ഞതവണത്തേക്കാൾ ഒൻപതുസീറ്റുകൾ സേന അധികംനേടിയപ്പോൾ, 2012ൽ ശിവസേനയ്ക്കൊപ്പംനിന്ന് 31 സീറ്റ് നേടിയ ബിജെപി, ഇത്തവണ ഒറ്റയ്ക്ക് നേടിയത് 81സീറ്റുകൾ. മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് 52ൽനിന്നും 31ൽഒതുങ്ങി. ശിവസേന വീണ്ടുംവലിയ ഒറ്റകക്ഷിയായ താനെയൊഴികെ, തിരഞ്ഞെടുപ്പ് നടന്ന മറ്റ് നഗരസഭകളിലെല്ലാം ബിജെപി തരംഗംആഞ്ഞടിച്ചു. എൻസിപിയുടെ പക്കലുണ്ടായിരുന്ന പുണെ, എംഎൻഎസ് ഭരിച്ചിരുന്ന നാസിക് എന്നിവിടങ്ങളിൽ ബിജെപി വലിയ ഒറ്റകക്ഷിയായി.
നാഗ്പൂരിലും, അകോളയിലും ഭരണംനിലനിർത്തി. കോണ്ഗ്രസ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന അമരാവതിയും, സോലാപൂരും ബിജെപി പിടിച്ചെടുത്തു. ഗ്രാമപ്രദേശങ്ങളിലും കോൺഗ്രസിനും എൻസിപിക്കും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലേക്കുംനടന്ന തിരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നിൽ. തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയത്തിൻറെ ഉത്തരവാദിത്തമേറ്റെടുത്ത് മുംബൈ കോൺഗ്രസ്കമ്മിറ്റി അധ്യക്ഷൻ സഞ്ജയ് നിരുപം രാജിപ്രഖ്യാപിച്ചു. അതേസമയം, ബീഡ് ജില്ലാപരിഷത്തിലുണ്ടായ പരാജയത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി നേതാവ് പങ്കജമുണ്ടെയും രാജിസന്നദ്ധത അറിയിച്ചു. മുംബൈ അന്ധേരിയിൽനിന്നും ശിവസേന ടിക്കറ്റിൽ ജനവിധിതേടിയ തൃശൂർസ്വദേശി ടിഎം ജഗദീഷ് വിജയിച്ചു.