ബെംഗളൂരു ∙ ബാങ്ക് മാനേജർ ജ്യോതി ഉദയിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ചിറ്റൂർ താംബൂലപ്പള്ളി മദ്ദലപുരം സ്വദേശി മധുകർ റെഡ്ഡി (36) നാലു കൊലക്കേസുകളിലും രണ്ടു വധശ്രമക്കേസുകളിലും പ്രതിയെന്ന് പൊലീസ്. 2005ൽ ആനന്ദ റെഡ്ഡി എന്നയാളെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നുവെന്ന് ചിറ്റൂർ എസ്പി ശ്രീനിവാസ ഘട്ടമനേനി വ്യക്തമാക്കി.
അഞ്ചു വർഷത്തെ ജയിൽവാസത്തിനു ശേഷം തടവു ചാടിയ ഇയാൾ മറ്റ് ഒട്ടേറെ എടിഎം ആക്രമണക്കേസുകളിലും പ്രതിയാണ്. 2013 നവംബർ 19ന് എടിഎം കൗണ്ടറിൽ ജ്യോതി ഉദയിനെ അക്രമിച്ച ശേഷം തല മുണ്ഡനം ചെയ്ത് എറണാകുളത്തേക്കാണ് കടന്നതെന്നും ഇയാൾ ആന്ധ്രാ പൊലീസിനു മൊഴിനൽകി. മധുകർ റെഡ്ഡിയുടെ അറസ്റ്റ് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ ബെംഗളൂരു പൊലീസ് ഇന്നലെ തയാറായില്ലെങ്കിലും, ഇയാളെ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ചിറ്റൂർ എസ്പി ഇക്കാര്യം വ്യക്തമാക്കിയത്.
ജ്യോതിയെ അക്രമിച്ചു നടത്തിയ എടിഎം കവർച്ചയ്ക്ക് പിന്നാലെ കടപ്പ, കദ്രി, അനന്ത്പുർ എന്നിവിടങ്ങളിലും സമാനരീതിയിൽ കവർച്ച നടത്തിയതായി ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ജ്യോതി ആക്രമണത്തിനിരയായ കോർപറേഷൻ സർക്കിളിലെ എടിഎമ്മിൽ നിന്നു ലഭിച്ച വിരലടയാളവുമായി ഇനി ഒത്തുനോക്കാനുണ്ട്. മൂന്നു വർഷം അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചു തുമ്പില്ലെന്നു ചൂണ്ടിക്കാട്ടി 2016 നവംബർ 18ന് ബെംഗളൂരു പൊലീസ് നടപടി അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിയെ പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ കേസ് പുനരാരംഭിക്കാൻ അവസരമുണ്ട്.
ജയിലിൽ സഹതടവുകാരോട് കഥ പറഞ്ഞു കുടുങ്ങി കൊലക്കേസിൽ കടപ്പ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മധുകർ റെഡ്ഡി സഹതടവുകാരോട് എടിഎം ആക്രമണങ്ങളെക്കുറിച്ചു പറഞ്ഞതാണ് തുമ്പായതത്രേ. എടിഎമ്മുകളിൽ പലരെയും ഇയാൾ അക്രമിച്ചതിനുള്ള സൂചനകൾ നേരത്തേ തന്നെ പൊലീസിനു ലഭിച്ചിരുന്നു.
ഇയാളെ കുടുക്കാൻ മദനപ്പള്ളി പൊലീസിനു സഹായകമായത് ജയിൽവാസികളുടെ വിശദമായ മൊഴികളാണെന്ന് ചിറ്റൂർ എസ്പി വ്യക്തമാക്കി. ജ്യോതിയെ അക്രമിച്ച് 39 മാസത്തിനു ശേഷം പ്രതിയെ കുടുക്കിയ ആന്ധ്രാപ്രദേശ്- കർണാടക പൊലീസിന്റെ സംയുക്ത ശ്രമങ്ങളെ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അഭിനന്ദിച്ചു.