നഗരത്തിലെ ബെല്ലാണ്ടൂർ തടാകത്തിനടുത്ത് വ്യാഴാഴ്ച വൈകുന്നരം ഉണ്ടായ തീപിടിത്തം ശമിപ്പിച്ചെങ്കിലും പ്രദേശത്തുയർന്ന പുകപടലം ഇല്ലാതാക്കാൻ അധികൃതർക്കായില്ല. മാലിന്യം കൂട്ടിയിട്ടു കത്തിച്ചപ്പോൾ പുൽപ്പടർപ്പിലേക്കു പകരുകയായിരുന്നു. ഇതേത്തുടർന്ന് തടാകത്തിലെ വെള്ളം നുരഞ്ഞു പതഞ്ഞു പൊങ്ങി. തീപിടിത്തത്തെത്തുടർന്നുയർന്ന പുക മേഘം കണക്കെ പ്രദേശത്തു വ്യാപിക്കുകയാണ്. ഇതു സമീപവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
തടാകത്തിലേക്കു കൊണ്ടിടുന്ന മാലിന്യങ്ങളാണു തീ പിടിത്തത്തിനു പിന്നിൽ. രാസമാലിന്യം കൂടുതലായി തള്ളുന്നതിനാലാണു തടാകം പതഞ്ഞുപൊങ്ങുകയും തീപിടിക്കുകയും ചെയ്തെന്നാണു വിദഗ്ധ നിരീക്ഷണം. ഐടി നഗരത്തിലെ ഏറ്റവും വലിയ തടാകമാണിത്. സാധാരണയായി തടാകത്തിനു സമീപം വച്ച് മാലിന്യം കത്തിക്കുമ്പോഴാണ് തീ പടരാറുള്ളത്. പക്ഷേ, വ്യാഴാഴ്ചത്തെ സംഭവം ജനങ്ങളുടെ ഇടയ്ക്ക് ആശങ്കയ്ക്കു കാരണമായിട്ടുണ്ടെന്ന് കർണാടക അഗ്നിശമനസേന വിഭാഗം ഡപ്യൂട്ടി ഡയറക്ടർ കെ.യു. രമേശ് അറിയിച്ചു.
തടാകത്തിൽ മാലിന്യം തള്ളരുതെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിനും മറ്റ് ഏജൻസികൾക്കും നിർദേശം നൽകിയതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അറിയിച്ചു. പ്രദേശത്തെ മലിനജല ശുദ്ധീകരണ കമ്പനികളോടും ഇതേ നിർദേശം നൽകിയിട്ടുണ്ട്.
ഹാനികരമായ രാസപദാർഥങ്ങളും ചെറിയ ഫാക്ടറികളിൽനിന്നുള്ള മാലിന്യങ്ങളും സ്ഥിരമായി ബെല്ലാണ്ടൂർ, വാർത്തൂർ തടാകങ്ങളിലാണു നിക്ഷേപിക്കാറ്. ഇതേത്തുടർന്നു തടാകങ്ങളിലെ വെള്ളം ഉപയോഗശൂന്യമായിത്തീർന്നിരിക്കുകയാണ്. ഇതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.