വരുന്ന വർഷവും കരിപ്പൂർ വഴിയുളള ഹജ് യാത്ര ഒഴിവാക്കാൻ കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കം നടത്തിയതിന് തെളിവ്. കേരളത്തിൽ നിന്നുളള ഹാജിമാരുടെ യാത്രക്ക് വലിയ ശ്രേണിയിൽപ്പെട്ട വിമാനങ്ങൾ മാത്രം മതിയെന്ന് ആവശ്യപ്പെട്ട് ക്ഷണിച്ച ദർഘാസിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കേളത്തിൽ നിന്നുളള ഹജ് യാത്രക്ക് 450 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 ശ്രേണിയിൽപ്പെട്ട വലിയ വിമാനങ്ങൾ മാത്രം ആവശ്യപ്പെട്ടാണ് ദർഘാസ് ക്ഷണിച്ചത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി ലഭിക്കില്ലെന്ന ഉറപ്പിലായിരുന്നു ഈ നീക്കമെന്ന് സംശയിക്കുന്നു. ഡി വിഭാഗത്തിൽപ്പെടുന്നതാണ് കരിപ്പൂർ വിമാനത്താവളം. ഇതേ വിഭാഗത്തിൽപ്പെടുന്ന ലകനൗ വിമാനത്താവളത്തിൽ നിന്ന് ചെറുതും ഇടത്തരവുമായ എ 310, ബി 767, എ 320, ബി 737 വിമാനങ്ങൾ ഉപയോഗിച്ച് ഹജ് സർവീസ് നടത്താനാണ് ടെൻഡർ ക്ഷണിച്ചത്. കേരളത്തിന്റെ കാര്യത്തിൽ ഈ വിമാനങ്ങളെ ഒഴിവാക്കിയത് ദുരുദ്ദേശപരമെന്നാണ് ആക്ഷേപം.
റൺവേ നവീകരണത്തിന്റെ പേരിലാണ് കഴിഞ്ഞ രണ്ടു വർഷമായി കരിപ്പൂർ ഹജ് ഹൗസിനെ ഒഴിവാക്കി പകരം ഹാജിമാരുടെ യാത്ര നെടുമ്പാശേരി വഴിയാക്കിയത്. നവീകരണം പൂർത്തിയായതോടെ അടുത്ത വർഷം മുതൽ ഹജ് യാത്ര കരിപ്പൂർ വഴിയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന് ആവർത്തിബോഴാണ് മറുഭാഗത്ത് ബോധപൂർവം കരിപ്പൂരിനെ ഒഴിവാക്കാനുളള ഈ നീക്കം.