സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കുനേരെ കയ്യേറ്റം. രാജസ്ഥാനിലെ ജയ്പൂരില്‍വച്ച്, രജ്പുത് വിഭാഗത്തിൽപെട്ട കർണിസേന പ്രവർത്തകരാണ് മർദിച്ചത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രജ്പുത് കർണിസേന എന്ന സംഘടനയുടെ പ്രവർത്തകര്‍ ജയ്ഗഡ് കോട്ടയിൽ നടക്കുന്ന ഷൂട്ടിങ് സ്ഥലത്തേക്ക് ഇരച്ചെത്തുകയും ഷൂട്ടിങ് ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു. പിന്നീട് സഞ്ജയ് ലീല ബൻസാലിയെ മർദിച്ചു. മുഖത്തും തലയ്ക്കും അടിയേറ്റ അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചുകീറി.
ദീപിക പദുകോൺ, രൺവീർ സിങ് എന്നിവരെ മുഖ്യകഥാപാത്രമാക്കി അവതരിപ്പിക്കുന്ന, ബൻസാലിയുടെ പത്മാവതി എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ, ചരിത്രവനിതയായ റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം. രജ്പുത് സമൂഹത്തെ അത്രയധികം ബഹുമാനിക്കുന്നവരാണ് രാജസ്ഥാൻ സമൂഹമെന്നും, ചരിത്രം വളച്ചൊടിക്കുന്ന ഒരു സിനിമയും അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, രാജസ്ഥാനിൽ ഇനി ഷൂട്ടിങ് തുടരില്ലെന്ന് ബൻസാലി പറഞ്ഞു. സംവിധായകൻ കരൺ ജോഹർ, നടൻ ഋതിക് റോഷൻ തുടങ്ങി ബോളിവുഡ് രംഗത്തെ നിരവധിപ്രമുഖർ പ്രതിഷേധവുമയി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ജനങ്ങളുടെത് സ്വാഭാവിക പ്രതിഷേധമാണെന്നും അന്വേഷണമുണ്ടാകുമെന്നുമാണ് രാജസ്ഥാൻ ആഭ്യന്തരമന്ത്രിയുടെ നിലപാട്.