രാജീവ്ഗാന്ധി വധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് അഞ്ചുവർഷം മുൻപ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് രാജീവിനെ നിഷ്കാസനം ചെയ്യാനുള്ള കുൽസിത ശ്രമങ്ങളെക്കുറിച്ച് 1986ൽ തന്നെ രാജീവിനുശേഷം ഇന്ത്യ...’ എന്ന 23 പേജുള്ള റിപ്പോർട്ട് അമേരിക്ക തയാറാക്കിയിരുന്നു.
രഹസ്യ റിപ്പോർട്ട് ഏജൻസിയിലെ പ്രമുഖർക്ക് കൈമാറുകയുമുണ്ടായി. ഇതിന്റെ പ്രധാനഭാഗങ്ങൾ നീക്കം ചെയ്തശേഷമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി രാജീവ്ഗാന്ധി കാലാവധി അവസാനിക്കുന്ന 1989നു മുൻപു തന്നെ വധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലെ ആദ്യ വാചകം തന്നെ പറയുന്നത്.
ഇതിനുശേഷം അഞ്ചു വർഷത്തിനുള്ളിൽ 1991 മേയ് 21നാണ് രാജീവ്ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിൽ തമിഴ്പുലികളുടെ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. രാജീവ്ഗാന്ധിയുടെ ജീവൻ നഷ്ടപ്പെട്ടാൽ നേതൃത്വത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ഇന്ത്യയുടെ രാജ്യാന്തരബന്ധത്തിലുണ്ടാക്കാൻ പോകുന്ന ചലനങ്ങളും അത് അമേരിക്കയും റഷ്യയുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നും റിപ്പോർട്ട് വിശകലനം ചെയ്തിട്ടുണ്ട്.
രാജീവിന്റെ ജീവനു ഭീഷണിയായ ഭീകരസംഘടനകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിഖ് ഭീകരസംഘടനകളിൽ നിന്നോ കശ്മിരിലെ മുസ്‌ലിം സംഘടനകളിൽ നിന്നോ ഉള്ളവർ രാജീവിനെ വധിച്ചാൽ രാജ്യത്ത് വർഗീയ സംഘർഷമുണ്ടാകുമെന്നും വടക്കേ ഇന്ത്യയിൽ പട്ടാളത്തെ വിളിക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്.
രാജീവ്ഗാന്ധി ഇല്ലാതായാൽ നേതൃസ്ഥാനത്തേക്ക് പി.വി.നരസിംഹറാവു, വി.പി.സിങ് എന്നിവരിലൊരാൾ വരുമെന്നായിരുന്നു സിഐഎയുടെ നിഗമനം. അതു പിന്നീട് ശരിയായി. തമിഴ്പുലികളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ടോയെന്നു വ്യക്തമല്ല. ഇന്ത്യ–ശ്രീലങ്ക സമാധാനക്കരാർ യാഥാർഥ്യമാകാൻ രാജീവ്ഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്.