ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കവെ, കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഷീലാ ദീക്ഷിതിന്റെ പ്രസ്താവന. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വേണ്ടത്ര പക്വത വന്നിട്ടില്ലെന്നും അതിനു കൂടുതൽ സമയമെടുക്കുമെന്നുമുള്ള ഷീലാ ദീക്ഷിതിന്റെ പരാമർശം, രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തതാണ് പാർട്ടിക്കു ക്ഷീണമായത്. ഏഴു ഘട്ടങ്ങളായി വോട്ടെടുപ്പു നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെയാണ് ഷീലാ ദീക്ഷിതിന്റെ പ്രസ്താവന.
‘രാഹുൽ ഗാന്ധിക്ക് വേണ്ടത്ര പക്വത വന്നിട്ടില്ല. അദ്ദേഹം ചെറുപ്പമാണ്. നാൽപത് വയസ് കഴിഞ്ഞിട്ടേയുള്ളൂ. നല്ലൊരു നേതാവായി വളരാൻ അദ്ദേഹത്തിനു കുറച്ചുകൂടി സമയം അനുവദിക്കൂ’ – ഇതായിരുന്നു ഷീലാ ദീക്ഷിതിന്റെ പരാമർശം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീലാ ദീക്ഷിത് ഇങ്ങനെ പറഞ്ഞത്. സംഭവം രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തതോടെ വിശദീകരണവുമായി അവർ രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും ഷീല ആരോപിച്ചു. കോൺഗ്രസിൽ നേതൃമാറ്റത്തിന് സമയമായെന്നും രാഹുൽ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു.
രാഹുൽ ഗാന്ധിക്ക് ഇപ്പോഴും ‘കുട്ടിക്കളി’ മാറിയിട്ടില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ സ്ഥിരമായി ഉയർത്തുന്നതാണ്. സമാന രീതിയിലുള്ള പ്രസ്താവന കോൺഗ്രസിന്റെ മുതിർന്ന നേതാവിൽനിന്നും ഉണ്ടായതോടെ, ഇത് ബിജെപി നേതാക്കൾ രാഷ്ട്രീയ ആയുധമാക്കുമെന്നും ഉറപ്പ്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പക്വതയും പാകതയുമുള്ള നേതാവല്ലെന്ന ‘സത്യം’ രാജ്യം മുഴുവൻ അംഗീകരിക്കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തുകയും ചെയ്തു. ഇങ്ങനെയുള്ള ഒരാളെ എന്തുകൊണ്ടാണ് ഉത്തർപ്രദേശിലെ ജനങ്ങളെ കെട്ടിയേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. രാഷ്ട്രീയം പഠിക്കാനുള്ള ലബോറട്ടറിയോ മൈതാനമോ ആണോ ഉത്തർപ്രദേശ് എന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിലെ അസംമാർഗിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതേസമയം, ഇന്ത്യയെ കോൺഗ്രസ് രഹിതമാക്കുക എന്ന മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ‘പക്വത’ രാഹുൽ ഗാന്ധിക്കുണ്ടെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പരിഹാസം. ഗാന്ധിജിയുടെ സ്വപ്നം സഫലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്രമാത്രം സാധിക്കുമെന്ന് തനിക്കറിയില്ലെന്നും എന്നാൽ, രാഹുൽ ഗാന്ധിക്ക് അതു സാധിക്കുമെന്നും വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് അത്യാവശ്യത്തിനു പക്വതയൊക്കെയുണ്ട്. മഹാത്മ ഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി വളരെ വലിയ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. 1947ൽ കോൺഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടയാളാണ് മഹാത്മ ഗാന്ധി. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധി – സുരേന്ദ്ര ജയിൻ പറഞ്ഞു.