പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാർട്ടിയിൽ തിരിച്ചെടുത്തു. ഭൂരിഭാഗം പാർട്ടി എംഎൽഎമാരും അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. എംഎൽഎമാരുടെ യോഗത്തിനു ശേഷം ഒത്തുതീർപ്പു ചർച്ചകൾക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു.
പാർട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് മുലായവും അഖിലേഷും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതൽ ശ്രമം നടത്തിവരികയായിരുന്നു. ഇന്നുരാവിലെ അസം ഖാൻ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളും സമാജ്‌വാദി പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വർഗീയ ശക്തികളെ ചെറുക്കാൻ സമാജ്‍വാദി പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു.