തമിഴ്നാട് രാഷ്ട്രീയം നാടകീയ വഴിത്തിരിവില്‍. അണ്ണാ ഡിഎംകെ അധ്യക്ഷ വി.കെ.ശശികലയെ പരസ്യമായി വെല്ലുവിളിച്ച മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ശശികലയുംകൂട്ടരും തന്നെ അപമാനിച്ച് രാജിവയ്പിക്കുകയായിരുന്നുവെന്ന് തുറന്നടിച്ച പനീര്‍സെല്‍വം പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുണച്ചാല്‍ രാജിപിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ പനീര്‍സെല്‍വത്തിനുപിന്നില്‍ ഡിഎംകെ ആണെന്നും മന്ത്രിസഭയുണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശശികല പ്രഖ്യാപിച്ചു. ശക്തിതെളിയിക്കാന്‍ ശശികല രാവിലെ ഒന്‍പതരയ്ക്ക് അണ്ണാ ഡിഎംകെ നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
വി.കെ.ശശികലയുടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പൊടുന്നനെ ഒ.പനീര്‍സെല്‍വം യുദ്ധപ്രഖ്യാപനം നടത്തിയത്. ജയലളിതയുടെ സമാധിയില്‍ നാല്‍പതുമിനിറ്റുനേരത്തെ മൗനപ്രാര്‍ഥനയ്ക്കുശേഷം. പനീര്‍സെല്‍വം മനസുതുറന്നപ്പോള്‍ തമിഴ്നാട് രാഷ്ട്രീയം കീഴ്‌മേല്‍മറിഞ്ഞു. ജയലളിതയുടെ ആഗ്രഹപ്രകാരം മുഖ്യമന്ത്രിയായ തന്നെ ശശികലയും കൂട്ടരും അവഹേളിച്ച് പുറത്താക്കുകയായിരുന്നു. ഇനി സഹിക്കാനില്ലെന്നും ഒറ്റയ്ക്ക് പൊരുതുമെന്നും ഒപിഎസ് തുറന്നടിച്ചു.
അപ്രതീക്ഷിതമായ പ്രഹരത്തില്‍ ഞെട്ടിയ ശശികല അര്‍ധരാത്രി മന്ത്രിമാരേയും എംഎല്‍എമാരേയും പൊയസ് ഗാര്‍ഡനില്‍ വിളിച്ചുവരുത്തി. പനീര്‍സെല്‍വത്തെ ട്രഷ·റര്‍ സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എഴുപതിലേറെ എംഎല്‍എമാര്‍ യോഗത്തിനെത്തി. തുടര്‍ന്ന് പുലര്‍ച്ച ഒന്നരയോടെ ശശികല നേരിട്ട് മാധ്യമങ്ങളെ കണ്ടു. പനീര്‍സെല്‍വത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച അവര്‍ ഡിഎംകെയാണ് അദ്ദേഹത്തിനുപിന്നിലെന്നും ആരോപിച്ചു.
134 എംഎല്‍മാരും ഒറ്റക്കെട്ടാണെന്ന് ശശികലയും മറ്റുനേതാക്കളും അവകാശപ്പെട്ടു. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയാലുടന്‍ മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിക്കും.
അതേസമയം സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളെ പനീര്‍സെല്‍വം പുച്ഛിച്ചുതള്ളി. നിലവില്‍ എംഎല്‍എമാരുടെ പിന്തുണ കുറവാണെങ്കിലും ശശികലയ്ക്കെതിരായ ജനവികാരമാണ് പനീര്‍സെല്‍വത്തിന്റെ തുരുപ്പുചീട്ട്.