ശശികല പക്ഷത്തെ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത് ചെന്നൈ നഗരപ്രാന്തത്തിലെ രണ്ടു റിസോർട്ടുകളിൽ. മന്ത്രിമാരും ഇതിലുണ്ട്. ഇവർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമില്ല. ടെലിവിഷൻ കണക്‌ഷനും വിച്ഛേദിച്ചിട്ടുണ്ട്. മഹാബലിപുരത്തെ കൂവത്തൂരിലുള്ള ബീച്ച് റിസോർട്ടിൽ 90 എംഎൽഎമാരെയും കൽപ്പാക്കം പൂന്തണ്ടലത്തെ റിസോർട്ടിൽ 30 പേരെയുമാണു താമസിപ്പിച്ചിട്ടുള്ളതെന്നാണു വിവരം.
ശശികല പക്ഷത്തിനു പൂർണ വിശ്വാസമുള്ള വിരലിലെണ്ണാവുന്ന മന്ത്രിമാർ മാത്രമാണു പുറത്തുള്ളത്. ഇവർ പോലും നിരീക്ഷണത്തിലാണ്. റിസോർട്ടുകളുടെ പരിസരത്തേക്ക് ആരെയും കടത്തിവിടുന്നില്ല. റിസോർട്ടിന്റെ രണ്ടു കി.മീ. മുൻപു തന്നെ മാധ്യമപ്രവർത്തകരെയുൾപ്പെടെ തടയാൻ ആളുകളുണ്ട്.
റിസോർട്ടിലെ മുൻകൂർ ബുക്കിങ്ങുകൾ പോലും റദ്ദാക്കി. അതിനിടെ എംഎൽഎമാരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന ഹർജികളിൽ, അവർ ചെന്നൈയിലെ എംഎൽഎ ഹോസ്റ്റലിലുണ്ടെന്ന വിശദീകരണമാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയത്.
തടങ്കലിൽ അല്ലെന്നും എവിടേക്കു പോകുവാനും സ്വാതന്ത്ര്യമുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമി, അഭിഭാഷകനായ കെ. ബാലു എന്നിവരാണു ഹർജി നൽകിയത്. അരിയല്ലൂർ ജില്ലയിലെ കുന്നം മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആർ.ടി.രാമചന്ദ്രനെ കാണാനില്ലെന്ന് കെ. ബാലു അറിയിച്ചു.
സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. അതേ സമയം, എംഎൽഎമാരുടെ ഔദ്യോഗിക വാഹനങ്ങളെല്ലാം എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ടിട്ടുണ്ട്.