പങ്കാളിയുടെ ആദ്യവിവാഹത്തിലെ കുട്ടിയെ ദത്തെടുക്കാൻ രണ്ടാനച്ഛനും രണ്ടാനമ്മയ്ക്കും അവകാശം ലഭിക്കും വിധം നിയമഭേദഗതി ഈ മാസം 15നു പ്രാബല്യത്തിൽ വരും. ഭേദഗതി പ്രകാരം ബന്ധുക്കളായ കുട്ടികളെയും ഇനിമുതൽ ദത്തെടുക്കാമെന്നു സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി സിഇഒ: ദീപക് കുമാർ വ്യക്തമാക്കി.
രണ്ടാനച്ഛനും രണ്ടാനമ്മയ്ക്കും പങ്കാളിയുടെ പൂർവ വിവാഹത്തിലെ കുട്ടികളുമായി നിയമപരമായ ബന്ധം ഇതുവരെ അസാധ്യമായിരുന്നു. ഈ ന്യൂനത പരിഹരിക്കുന്നതിനാണു നിയമഭേദഗതി. പക്ഷേ, ഇങ്ങനെ ദത്തെടുക്കുന്നതിനു കുട്ടിക്കു ജന്മംനൽകിയ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.
അതോറിറ്റി വഴി അപേക്ഷ സമർപ്പിക്കുകയും വേണം. ഹിന്ദുക്കളുടെ ദത്തെടുക്കലിനു ബാധകമായ നിയമത്തിൽ (ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയ്ന്റനൻസ് ആക്ട് 1965) നിലവിൽ അനേകം നിയന്ത്രണങ്ങളുണ്ട്. തന്നേക്കാൾ കുറഞ്ഞത് 21 വയസ്സ് താഴെയുള്ളയാളെ മാത്രമേ ഒരാൾക്കു ദത്തെടുക്കാൻ കഴിയൂ.
ഈ പ്രായനിബന്ധന ഭേദഗതിയിൽ ഒഴിവാക്കിയിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി വിഭാഗങ്ങളുടെ ദത്തെടുപ്പു ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട് 1890 പ്രകാരം കോടതി മുഖേനയാണ്. വളർത്താനായി ഒരു കുട്ടിയെ മാത്രമേ ദത്തെടുക്കാനാവൂ. പ്രായപൂർത്തിയാകുന്നതോടെ കുട്ടിക്കു ബന്ധം അവസാനിപ്പിക്കുകയുമാവാം. സ്വത്തവകാശം നൽകേണ്ടതില്ല.