ആകാശവാണിയുടെ ഡൽഹിയിലെ മലയാളം, തമിഴ്, അസ്സമീസ്, ഒഡിയ വാർത്താ യൂണിറ്റുകളും പൂട്ടുന്നു. മാർച്ച് ഒന്നു മുതൽ മലയാളം വാർത്ത തിരുവനന്തപുരത്തു നിന്നും തമിഴ് ചെന്നൈയിൽ നിന്നും അസ്സമീസ് ഗുവാഹത്തിയിൽ നിന്നും ഒഡിയ ഭുവനേശ്വറിൽ നിന്നും പ്രക്ഷേപണം ചെയ്യും. നേരത്തേ തന്നെ കന്നഡ വാർത്ത ബെംഗളൂരുവിലേക്കും തെലുഗുവാർത്ത ഹൈദരാബാദിലേക്കും സിന്ധി ഗുജറാത്തിലേക്കും മാറ്റിയിരുന്നു. രാവിലെ 7.25, ഉച്ചയ്ക്ക് 12.50, രാത്രി 7.25 എന്നീ സമയങ്ങളിലാണ് ഡൽഹിയിൽ നിന്നുമുള്ള മലയാള വാർത്താ പ്രക്ഷേപണം.
രാത്രി 11.15ന് ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി ഇപ്പോൾ 15 മിനിറ്റ് വാർത്തയും വാർത്താ വീക്ഷണവുമുണ്ട്. ഇതും തിരുവനന്തപുരത്തേക്കു മാറും. പ്രാദേശിക വാർത്തകൾ അതതു സംസ്ഥാനത്തേക്കു മാറ്റണം എന്ന് 2002 മുതൽ ആകാശവാണി തീരുമാനമെടുത്തിരുന്നു. വാർത്തകൾ വായിക്കാൻ സ്ഥിരം ന്യൂസ് റീഡർമാരെ നിയമിക്കുന്നതും നിർത്തലാക്കിയിരുന്നു. പുറമേ നിന്ന് തിരഞ്ഞെടുക്കുന്ന താൽക്കാലിക ന്യൂസ് റീഡർമാരാണ് വാർത്ത വായിച്ചു പോന്നത്. മലയാളത്തിൽ ശ്രീദേവി ഗോപിനാഥ് മാത്രമാണ് ന്യൂസ് റീഡർ പദവിയിൽ തുടർന്നത്. വിരമിച്ചതിനു ശേഷവും അവർ കരാർ അടിസ്ഥാനത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.
1949 ജനുവരി ഒന്നിനു തുടങ്ങിയ ന്യൂഡൽഹി മലയാളം വാർത്താ വിഭാഗത്തിൽ പ്രമുഖരായ പലരും ന്യൂസ് റീഡർമാരായിരുന്നു. പയ്യന്നൂർ കെ.പദ്മനാഭൻ നായർ, റോസ്കോട്ട് കൃഷ്ണപിള്ള, ഓംചേരി എൻ.എൻ.പിള്ള, ബാലരാമൻ, ശങ്കരനാരായണൻ, സുഷമ, സത്യേന്ദ്രൻ, ഗോപൻ, മാവേലിക്കര രാമചന്ദ്രൻ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഡൽഹിയിൽ കേരളത്തിലെ പത്രങ്ങളുടെ മലയാളി ലേഖകരിൽ പലരും വാർത്താ വായനക്കാരായിരുന്നു. പതിനാലു പ്രാദേശിക ഭാഷകളിലാണ് ഡൽഹിയിൽ നിന്ന് വാർത്താ പ്രക്ഷേപണം ഉണ്ടായിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, ഉറുദു എന്നിവ മാത്രം ഇനി ഡൽഹിയിൽ തുടർന്നാൽ മതി എന്നാണ് തീരുമാനം.