പനീര്‍സെല്‍വവും ശശികലയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം രണ്ടാം ദിവസവും തുടര്‍ന്നു. കാവല്‍ മുഖ്യമന്ത്രിയെന്ന അധികാരമുപയോഗിച്ച് ശശികല അനുകൂലികളെ തളയ്ക്കാനുള്ള നീക്കവും പനീര്‍സെല്‍വം നടത്തി. അതേസയമം പനീര്‍സെല്‍വത്തിന് ബന്ധപ്പെടാന്‍ സാധിക്കാത്തവിധം എം.എല്‍.എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി അണികളുടെ ചോര്‍ച്ച തടയാനായിരുന്നു ശശികലയുടെ ശ്രമം.
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷം പ്രഖ്യാപിച്ച പനീര്‍സെല്‍വം ജയലളിതയുടെ വീട്ടില്‍ നിന്ന് ശശികലയെയും കുടംബത്തെ ഇറക്കാനുള്ള നടപടികള്‍ക്കും തുടക്കമിട്ടു. പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിത സ്മാരകമാക്കുമെന്നാണ് പനീര്‍സെല്‍വത്തിന്‍റെ പ്രഖ്യാപനം. ശശികലയുടെ പോയസ് ഗാര്‍ഡനിലെ താമസം അവസാനിപ്പിയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍ വേദനിലയം സ്വകാര്യ സ്വത്താണെന്നും വില്‍പത്രത്തില്‍ എഴുതിവച്ചിട്ടുണ്ടെന്നുമാണ് ശശികല പക്ഷത്തിന്‍റെ നിലപാട്. വേദനിലയം സ്മാരകമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പനീര്‍സെല്‍വത്തിനെതിരെ പോയസ് ഗാര്‍ഡനിനു മുന്നില്‍ ശശികല അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ശശികലയ്ക്ക് സ്വാധീനമുള്ള ചെന്നൈ സിറ്റി പൊലിസ് കമ്മീഷണര്‍ എസ്. ജോര്‍ജിനെ സ്ഥലംമാറ്റി. ശശികല ഇടപെട്ട് സസ്പെന്‍ഡ് ചെയ്ത രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ എന്ന അധികാരവും പനീര്‍സെല്‍വം ഉപയോഗിച്ചു. പാര്‍ട്ടി ചെക്കുകള്‍ മാറ്റരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ശശികല പക്ഷത്തുള്ള എം.എല്എമാരെ സ്വന്തം പാളയത്തിലെത്തിയ്ക്കാനുള്ള കഠിന പരിശ്രമവും തുടരുന്നു. ഇതു മുന്‍കൂട്ടി കണ്ട് നഗരത്തിനു പുറത്തുള്ള വിവിധ റിസോട്ടുകളില്‍ എംഎല്‍എമാരെ താമസിപ്പിച്ചിരിയ്ക്കുകയാണ് ശശികല. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ ട്രഫിക് രാമസ്വാമി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.