പോത്തോട്ട മൽസരമായ കംബളയുടെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. തമിഴ്നാടിന് സമാനമായി തുളു സിനിമാ നടന്മാരും വിദ്യാര്‍ഥികളും അണിനിരന്ന വന്‍ പ്രതിഷേധത്തിന് ഇന്ന് മംഗളൂരു വേദിയായി. നിരോധനം റദ്ദാക്കി കംബളയ്ക്ക് നിയമത്തിന്റെ പിന്‍ബലമേകാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സിദ്ദരാമയ്യ സര്‍ക്കാര്‍.
കംബളയ്ക്ക് അനുമതി നല്‍കുക, മൃഗസംരക്ഷണ സംഘടനയായ പെറ്റയെ നിരോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തത് പതിനായിരങ്ങളാണ്. വിദ്യാലയങ്ങള്‍ ബഹിഷ്കരിച്ച് വിദ്യാര്‍ഥികളും സമരത്തില്‍ പങ്കുചേര്‍ന്നു.ജല്ലിക്കട്ടും കംബളയും തമ്മിലുള്ള വ്യത്യാസം പെറ്റയ്ക്ക് അറിയില്ലെന്ന് ദക്ഷിണ കന്നഡ എംപി: നളിന്‍കുമാര്‍ കടീല്‍പറഞ്ഞു.
നാളെ മംഗളുരുവിന് സമീപത്തെ മൂടബിദ്രിയിൽ ഇരുപതിനായിരം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധത്തിനും നീക്കം നടക്കുന്നുണ്ട്. ജനകീയ വികാരം കണക്കിലെടുത്ത് നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കാനാണ് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ ശ്രമം.ഇതിനായി ജെല്ലിക്കെട്ട് ഓർഡിനൻസ് പഠിക്കുകയാണ് സിദ്ദരാമയ്യ സർക്കാർ. കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല തീരുമാനത്തിനായി ബിജെപിയും സമ്മര്‍ദം ചെലുത്തുന്നുണ്ട്. ദക്ഷിണ കാനറയിലും ഉഡുപ്പിയിലും നടക്കുന്ന പരമ്പരാഗത വിനോദമാണ് കമ്പളമെന്ന പോത്തോട്ട മൽസരം. വെള്ളച്ചാലിലൂടെ നുകം വച്ച പോത്തുകളെ ഓടിക്കുന്നതാണിത്. വേഗത്തിനൊപ്പം ട്രാക്കിന് കുറുകെ ഏറ്റവും ഉയരത്തിൽ കെട്ടിയ ബാനറിൽ വെള്ളം തെറിപ്പിക്കുന്നവരാണ് മൽസര വിജയി.