അമ്മയുടെ മരവിച്ച ശരീരം തോളിലേറ്റി, ഹിമപാതം മരണനൃത്തം ചെയ്യുന്ന താഴ്‌വരയിലൂടെ സൈനികൻ നടന്നത് 50 കിലോമീറ്റർ..! ആറടിയോളം ഉയരത്തിൽ മഞ്ഞു വീണ് പ്രധാന റോഡ് അടഞ്ഞുപോയതിനെത്തുടർന്നാണു സംസ്കാര ചടങ്ങുകൾക്കായി 50 കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് മൃതദേഹവും ചുമന്ന് മകനു നടക്കേണ്ടിവന്നത്. ചില ബന്ധുക്കൾ കൂടിയുണ്ടായിരുന്നു, 10 മണിക്കൂറെടുത്ത യാത്രയിൽ മഞ്ഞുമലകൾ വെട്ടിത്തെളിക്കാൻ പ്രദേശവാസികളും സഹായിച്ചു.
കശ്മീരിലെ കുപ്‌വാരയിലാണു സംഭവം. ഇവിടെനിന്ന് തന്റെ നാടായ കർണാഹിലേക്കായിരുന്നു സൈനികനായ മുഹമ്മദ് അബ്ബാസിന് അമ്മയുടെ മൃതദേഹം കൊണ്ടുപോകേണ്ടിയിരുന്നത്. ഏഴു ദിവസം മുൻപാണ് അമ്മ സക്കീന ബീഗം അന്തരിച്ചത്. മഞ്ഞു വീഴ്ചയ്ക്കു ശമനമുണ്ടാകാൻ നാലു ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടാകാതിരുന്നതിനെത്തുടർന്ന് തോളിലേറ്റി നടക്കാൻ തീരുമാനിക്കുകയായിരുന്നു.
തനിക്കുണ്ടായത് വളരെ ലജ്ജാകരമായ അനുഭവമാണെന്നും, സ്വന്തം അമ്മയുടെ മൃതദേഹം മാന്യമായി ഖബറടക്കാൻ പോലും തനിക്കു കഴിഞ്ഞില്ലെന്നും സൈനികൻ പറയുന്നു. ഹിമവർഷമുള്ള അതീവ അപകട മേഖലയിലൂടെയായിരുന്നു യാത്ര. അധികൃതർ ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവർ അത് അയച്ചില്ലെന്നും സൈനികൻ കുറ്റപ്പെടുത്തി.
ബുധനാഴ്ച വൈകിട്ടായിരുന്നു സംസ്കാരം. നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മൃതദേഹം കൊണ്ടുപോകുന്നതിനു ഹെലികോപ്റ്റർ തയാറാക്കിയിരുന്നെന്നും എന്നാൽ മോശം കാലാവസ്ഥയെത്തുടർന്ന് ബന്ധുക്കൾ തന്നെയാണ് അതു വേണ്ടെന്നു പറഞ്ഞതെന്നും അധികൃതർ പറയുന്നു. എന്നാൽ അബ്ബാസ് ഇതു നിഷേധിച്ചു. നാലു ദിവസം തങ്ങൾ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഫോൺ എടുക്കാൻ പോലും അധികൃതർ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.