ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്ന് ശശികല . ഇപ്പോഴും അതു തുടരുന്നു. ധര്‍മം ജയിക്കും. അമ്മയ്ക്കു വേണ്ടി എന്തും സഹിക്കുമെന്നും കോടതി വിധിയ്ക്കു ശേഷം ശശികല പ്രതികരിച്ചു.
ധര്‍മത്തിന്റെയും നീതിയുടെയും വിജയമാണിതെന്നു ഒ. പനീര്‍സെല്‍വം പറഞ്ഞു. അനധികൃതസ്വത്തുകേസില്‍ വി.കെ.ശശികല കുറ്റക്കാരിയാണെന്ന കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ഒപിഎസ്.
അനധികൃതസ്വത്തുകേസില്‍ വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചിരുന്നു. വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.
വളര്‍ത്തുമകന്‍ വി.എന്‍.സുധാകരന്‍, ബന്ധു ഇളവരശി എന്നിവര്‍ക്കും ഇതേശിക്ഷയാണ് ലഭിച്ചത്. ശശികലയ്ക്കു പത്തുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ബെംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്ക് കോടതി നിര്‍ദേശം നൽകി. ജസ്റ്റിസ് പി.സി.ഘോഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ശശികല ഉള്‍പ്പെടെയുള്ള പ്രതികള്‍ അഴിമതി നടത്തിയെന്ന് സുപ്രീംകോടതി വിലയിരുത്തി. പ്രേരണക്കുറ്റം, ഗൂഢാലോചന എന്നിവയും തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധിയെത്തുടർന്നു തമിഴ്നാട്ടിലുടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തി. കര്‍ണാടക അതിര്‍ത്തിയിലും കാവല്‍ ഏർപ്പെടുത്തി. എഐഎഡിഎംകെ എംഎല്‍എമാര്‍ തങ്ങുന്ന റിസോര്‍ട്ടില്‍ വന്‍ പൊലീസ് സംഘമെത്തി. മുപ്പതോളം ബസുകളില്‍ അഞ്ഞൂറിലധികം പൊലീസുകാരാണ് ഇവിടെയെത്തിയത്.