പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന് ഇത് ജന്മദിനസമ്മാനം. എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് ശക്തമായ ത്രികോണ മല്‍സരം നടന്ന സംസ്ഥാനത്തിന്‍റെ ഭരണം കോണ്‍ഗ്രസ് പിടിച്ചത്.
പിറന്നാള്‍ ദിനത്തില്‍ രണ്ട് സാധ്യതകളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനു മുന്നിലുണ്ടായിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്‍റെ കുപ്പായമുപേക്ഷിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുക, അല്ലെങ്കില്‍ പട്യാല മോട്ടി ബാഗ് കൊട്ടാരത്തെ വര്‍ണാഭമാക്കുന്ന വന്‍ പിറന്നാളാഘോഷങ്ങള്‍ക്ക് തയാറെടുക്കുക. രണ്ടാമത്തേതാണ് അദ്ദേഹത്തെ കാത്തിരുന്നത്. അഞ്ചുപതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ഏറ്റവും മധുരമുള്ള ജന്മദിനം. ക്യാപ്റ്റന്‍ അമരീന്ദര്‍ എന്ന വ്യക്തിയുടെ തണലലിലാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് പോരാട്ടത്തിനിറങ്ങിയത്. സ്വന്തം മണ്ഡലമായ പട്യാലക്ക് പുറമേ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ലാംപിയിലും അമരീന്ദര്‍ അങ്കം കുറിച്ചു. പ്രചാരണ റാലികളും കുടംുബസംഗമങ്ങളുമായി സംസ്ഥാനത്താകെ നിറഞ്ഞു നിന്ന ക്യാപ്റ്റന്‍ ,സോഷ്യല്‍ മീഡിയ ഇടപെടലിലൂടെ യുവാക്കളെയും കയ്യിലെടുത്തു.
പട്യാല മഹാരാജ് ,ക്യാപ്റ്റന്‍ അമരീന്ദറായി ജനങ്ങൾക്കിടയിൽ ഇറങ്ങിയപ്പോള്‍ അണികള്‍ക്കാകെ ആവേശമായി. ആം ആദ്മി പാര്‍ട്ടി കളംപിടിക്കുമെന്ന് കരുതിയ തിരഞ്ഞെടുപ്പില്‍ പത്തുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഭരണം പിടിക്കേണ്ടത് ക്യാപ്റ്റന് വ്യക്തിപരമായ അനിവാര്യതയായി. ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ ബിജെപി സഖ്യം ഉയര്‍ത്തിയ വെല്ലുവിളിയും വലുതായിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും തകര്‍ന്നടിഞ്ഞപ്പോഴും പഞ്ചാബ് പിടിച്ചടക്കിയതിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും ക്യാപ്റ്റന്‍ അമരീന്ദറിനും അദ്ദേഹത്തിന്‍റെ ടീമിനുമാണെന്നതില്‍ ഹൈക്കമാന്‍ഡിനും തര്‍ക്കമുണ്ടാവില്ല.