മുംബൈയിൽ നിന്നു ലണ്ടനിലേക്കു പുറപ്പെട്ട ജെറ്റ് എയർവേയ്സ് വിമാനത്തിന് എയർ ട്രാഫിക് കൺട്രോളു (എടിസി) മായുള്ള ബന്ധം തടസപ്പെട്ട സംഭവത്തിനു പിന്നിലെ കാരണം പുറത്ത്. പൈലറ്റുമാരിൽ ഒരാൾ ഉറങ്ങിപ്പോയെന്നും ഈ സമയം സഹപൈലറ്റ് തെറ്റായ ഫ്രീക്വൻസി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. ഉപഗ്രഹാധിഷ്ടിത വാര്‍ത്താവിനിമയ സംവിധാനമാണു യാത്രാ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്.
ജര്‍മന്‍ എടിസിയുമായി ബന്ധപ്പെടുന്നതിനായി പൈലറ്റ് തെറ്റായ ഫ്രീക്വന്‍സിയാണ് ഉപയോഗിച്ചത്. അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ എമര്‍ജന്‍സി ഫ്രീക്വന്‍സിയായ 121.5 MHz ആകാം ഇയാള്‍ ഉപയോഗിച്ചതെന്നും അപ്പോള്‍ തന്റെ ഹെഡ്‌സെറ്റിന്റെ ശബ്ദം കുറച്ചുവെച്ചതാകും പ്രശ്നമുണ്ടാക്കിയതെന്നുമാണ് അനുമാനം. ജർമനിയുടെ വ്യോമമേഖലയിൽ വച്ചായിരുന്നു സംഭവം. പ്രമുഖ ദേശീയ മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെ തുടർന്ന് ഉടൻതന്നെ ജർമൻ എയർഫോഴ്സിന്റെ പോർവിമാനങ്ങളെ ജെറ്റ് എയർവേയ്സ് വിമാനത്തിന് അകമ്പടി സേവിക്കാൻ അയക്കുകയായിരുന്നു. ഈ മാസം 16ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 330 യാത്രക്കാരും 15 ജീവനക്കാരുമായി മുംബൈയിൽ നിന്നു ലണ്ടനിലേക്ക് തിരിച്ച 9 ഡബ്ല്യൂ–118 എന്ന വിമാനത്തിനാണ് എടിസിയുമായി അൽപസമയത്തേക്ക് ബന്ധം നഷ്ടമായത്.
തുടർന്ന് യുദ്ധവിമാനങ്ങൾ ജെറ്റ് എയർവേയ്സ് വിമാനവുമായി ബന്ധപ്പെടുകയും സിഗ്നൽ നഷ്ടപ്പെട്ടെന്നു മനസിലാക്കിയതിനെ തുടർന്ന് അകമ്പടിയായി പറക്കുകയുമായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ, പോർവിമാനങ്ങൾ പിൻവാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനം യാതൊരു പ്രശ്നവുമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
വിമാനം ഹൈജാക്ക് ചെയ്തതാണോ എന്നു സംശയം ഉയർന്നിരുന്നു. മുൻകരുതലെന്ന നിലയിൽ ജർമ്മൻ എയർഫോഴ്സ് യുദ്ധവിമാനം ജെറ്റ് എയർവേയ്സ് വിമാനത്തിനും അതിലെ യാത്രക്കാർക്കും സുരക്ഷയൊരുക്കി അകമ്പടിയായി പറന്നുവെന്നും വിമാനക്കമ്പനി അറിയിച്ചു.