ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു. പതിനൊന്ന് ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ബിജെപിയും ബിഎസ്പിയും എസ്പി, കോണ്‍ഗ്രസ് സഖ്യവും അടങ്ങുന്ന ത്രികോണമല്‍സരമാണ് ആദ്യഘട്ടത്തിലെങ്ങും.
ഷംലിയും മുസഫര്‍ നഗറും സഹാരന്‍പൂരും ദാദ്രി അടങ്ങുന്ന ഗൗതംബുദ്ധ് നഗറും സംഭാലും അടക്കം പതിനൊന്ന് ജില്ലകള്‍. വികസനത്തെക്കാളേറെ പ്രചാരണത്തില്‍ നിറഞ്ഞത് വര്‍ഗീയതയും അതില്‍ചുറ്റിപ്പറ്റിയ വിവാദങ്ങളും തന്നെ. നാട് ഉഴുതുമറിച്ചുള്ള പ്രചാരണത്തിന്റെ സമയം കഴിഞ്ഞു. 2012 മുസഫര്‍ നഗര്‍ കലാപത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. 2014ല്‍ ലോക്സഭയിലേക്ക് ബിജെപി വന്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. അതാവര്‍ത്തിക്കാനുറച്ചുതന്നെയാണ് ബിജെപി ഇറങ്ങിയത്. തുറുപ്പുചീട്ടും അന്നത്തേതുതന്നെ. ഭൂരിപക്ഷ സമൂഹം ഇവിടങ്ങളില്‍നിന്ന് പലായനം ചെയ്യേണ്ട അവസ്ഥയിലാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കള്‍. മറുവശത്ത് മുസ്ലീം വോട്ടുഭിന്നിക്കാതെ നോക്കാന്‍ എസ്പി കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും. ഉത്തര്‍പ്രദേശില്‍ ഇതാദ്യമായി മല്‍സരിക്കുന്ന അസസുദിന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസി ഇത്തിഹാദുല്‍ മുസ്ലിമീനും ലക്ഷ്യമിടുന്നത് മറ്റൊന്നല്ല. നിലയുറപ്പിക്കാനും തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കാനും ആദ്യഘട്ടത്തില്‍ ജനമെങ്ങനെ വോട്ടുചെയ്യുന്നു എന്നത് നിര്‍ണായകമാണ് എല്ലാവര്‍ക്കും എന്ന് ചുരുക്കം.