ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ ജ്വല്ലറി കൊള്ളയടിച്ച് 40 കിലോ സ്വർണവും 13.5 കോടി രൂപയും കവർന്നു. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം. മുകുന്ദ് ജ്വല്ലേഴ്സിൽ നടന്ന ഞെട്ടിക്കുന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ലക്നൗ ചൗക്കിലെ ബുള്ളിയൻ മാർക്കറ്റിലുള്ള ജ്വല്ലറി ഗോഡൗണാണു കൊള്ളയടിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ജ്വല്ലരി ഉടമ പ്രവീൺ റസ്തോഗിയും മകൻ ജിതൻഷു റസ്തോഗിയും ചില ജീവനക്കാരും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ഹെൽമെറ്റ് വച്ചും മുഖം മറച്ചും എത്തിയ അഞ്ചു പേർ ഇവരെ വെടിവച്ചു വീഴ്ത്തുകയും കത്തികൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു കവർച്ച നടത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ലക്നൗ ബുള്ളിയൻ മാർക്കറ്റിലെ വ്യാപാരികൾ സമരം നടത്തിയിരുന്നു.