ഉത്തര്‍പ്രദേശില്‍ ബിജെപിക്കുള്ളില്‍ അഭിപ്രായഭിന്നത പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
യുപിയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടു പിറ്റേന്നാണ് യോഗി ആദിത്യനാഥ് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തുന്നത് എന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പിന് മുമ്പ് ജിതിന്‍ പ്രസാദ ബിജെപിയുടെ നിര്‍ണായക ചുമതലയിലേക്ക്് എത്തുമെന്നാണു സൂചന. യുപി രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തില്‍പെടുന്ന ജിതിന്‍ പ്രസാദയെയും മറ്റൊരു ബ്രാഹ്മണ മുഖമായ പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍ എ.കെ. ശര്‍മയെയും കളത്തിലിറക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണു ബിജെപി.
ഒരു വര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാരിനു വീഴ്ച വന്നുവെന്നാണ് ചില എംഎല്‍എമാരും എംപിമാരും ഉന്നയിക്കുന്ന പ്രധാന ആരോപണം. കഴിഞ്ഞയാഴ്ച മുതിര്‍ന്ന ബിജെപി നേതാവ് ബി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം യുപിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ജാതി, പ്രാദേശിക അടിസ്ഥാനത്തില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി പരാതികള്‍ പരിഹരിക്കാനുള്ള നീക്കവും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.