ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍വകക്ഷിയോഗം ചേരും. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും ആദ്യഘട്ട യോഗം. പുതിയ ഭരണസംവിധാനം ലക്ഷദ്വീപില്‍ നടപ്പിലാക്കാനൊരുങ്ങുന്ന തീരുമാനങ്ങള്‍ക്കെതിരെ ദ്വീപിനകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്. ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നാണ് ലക്ഷദ്വീപിലെ ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്. ഒറ്റക്കെട്ടായി ചെറുക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍വകക്ഷിയോഗം ചേരും. വിഡിയോ റിപ്പോർട്ട് കാണാം.
പല വകുപ്പുകളില്‍ നിന്നും നിരവധി താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പിടിച്ചുവിട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ നിയമസാധ്യതകളും തേടുന്നുണ്ട്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ കൂടിച്ചേരാന്‍ പ്രയാസമുള്ളതിനാല്‍ അടുത്ത ദിവസം ഒാണ്‍ലൈനായി യോഗം ചേര്‍ന്ന് പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. ദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.