ഓഹരി വിപണിയിൽ ക്രമക്കേട്; മുകേഷ് അംബാനിക്കെതിരെ 70 കോടി പിഴ; റിപ്പോർട്ട്

mukesh-ambani-new
SHARE

ഓഹരി വിപണിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുകേഷ് അംബാനിക്ക് 70 കോടി രൂപ പിഴ ചുമത്തി.  വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പിഴ ചുമത്തിയത്. 2007–ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടി. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയതെന്നാണ് പിടിഐ റിപ്പോർട്ട്  ചെയ്യുന്നത്

2007–ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവില്‍ പറയുന്നത്. മൂന്ന് പാര്‍ട്ടികളെയാണ് സംഭവത്തില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. റിലയന്‍സ് പെട്രോളിയം 25 കോടിയും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടിയും നവി മുംബൈ എസ്.ഇ.ഇസഡ് 20 കോടിയും മുംബൈ എസ്.ഇ.ഇസഡ് 10 കോടിയും പിഴയടക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം.

ഓഹരി വില്‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റിലെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവില്‍ സെബി കുറ്റപ്പെടുത്തി. ചെയര്‍മാനും മാനേജിങ് ഡയറക്ടുമായ മുകേഷ് അംബാനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയെന്നും ഉത്തരവില്‍ പറയുന്നു.കര്‍ഷക പ്രതിഷേധത്തില്‍ ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ പരുങ്ങലിലായ റിലയന്‍സിന് സെബിയുടെ നടപടി ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

MORE IN INDIA
SHOW MORE
Loading...
Loading...