ജയിൽ ഡിജിപി ഋഷിരാജ് സിങിനെതിരെ അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ രംഗത്ത്. ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് വെളിപ്പെടുത്തയിരുന്നു. ഇതിനെതിരെയാണ് ബോണി കപൂർ രംഗത്തു വന്നിരിക്കുന്നത്.
‘അത്തരം വിഡ്ഢി കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം വിഡ്ഢി കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,’ ബോണി കപൂര്‍ പറഞ്ഞു.
ബന്ധുവിന്റെ വിവാഹം കൂടാന്‍ ദുബായിലേക്കു പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയർന്നിരുന്നു. ഇക്കൂട്ടത്തില്‍ ചിലതില്‍ പ്രതിസ്ഥാനത്ത് നിന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായിരുന്ന ബോണി കപൂറായിരുന്നു. പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
ആദ്യം ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശരീരത്തിൽ മദ്യം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.