ആകാശപ്പറക്കലിനിടെ ഇന്ധനം നിറച്ച് ചരിത്രം കുറിച്ച് ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം തേജസ്. 'എയര്‍ ടു എയര്‍ റീ ഫ്യൂവലിങ്' എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും ഇടംപിടിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഐഎല്‍ 78ന്‍റെ മിഡ് എയര്‍ ഫ്യൂവലിങ് ടാങ്കറില്‍ നിന്നാണ് 19000 കിലോഗ്രാം വരുന്ന ഇന്ധനം തേജസ് എല്‍എസ്പി എട്ടിലേക്ക് നിറച്ചത്. പറക്കലിനിടെ ആകാശത്തുവെച്ച് ഇന്ധനം നിറക്കുന്ന വിഡിയോ ഡിആര്‍ഡിഓ പുറത്തുവിട്ടിട്ടുണ്ട്.
270 നോട്ടിക്കൽ വേഗത്തില്‍ പറന്ന വിമാനം 20000 അടി ഉയരത്തിൽ വെച്ചാണ് ഇന്ധനം നിറച്ചത്. തേജസില്‍ കൂടുതല്‍ നൂതന സംവിധാനങ്ങള്‍ ചേര്‍ക്കാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.
മികച്ച ആധുനിക സംവിധാനങ്ങളുള്ള അനായാസം ഉപയോഗിക്കാൻ കഴിയുന്ന യുദ്ധവിമാനമാണ് തേജസ് എന്നാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് വ്യക്തമാക്കുന്നത്.
ഇസ്രായേല്‍ നിര്‍മിച്ച എയര്‍ ടു എയര്‍ മിസൈലുകള്‍ വിജയകരമായി തേജസില്‍ ഘടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത ജിഎസ്എച്ച് 23 ഗണ്ണും വിമാനത്തില്‍ ഘടിപ്പിക്കാനുണ്ട്. വേഗ നിയന്ത്രണമടക്കമുള്ള അത്യാധുനിക സൗകര്യങ്ങളെ കുറിച്ചും പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.