രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് ജഡ്ജിമാര്‍. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജസ്റ്റിസ് ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള സംഘം സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചു. പ്രതിഷേധം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷ്ട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന കേസിൽ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് 'ദ് കാരവൻ' മാസികയിലൂടെ കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഗുരുതരമാണ്.
ആരാണ് ലോയ?
ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ
- സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി.
- മരിച്ചത് 2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിൽ. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
- നാഗ്പൂരില്‍ എത്തിയത് 2014 നവംബർ 30ന്, താമസം. സർക്കാർ അതിഥി മന്ദിരമായ രവി ഭവനില്‍
- രാത്രി 11ന് മുംബൈയിലുള്ള ഭാര്യ ഷർമിളയുമായി നാൽപതു മിനിറ്റിലേറെ സംസാരിച്ചു.
- മരണവിവരം പിറ്റേന്നു പുലർച്ചെ അറിയിച്ചത് ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാർദെ. രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായി. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരിച്ചു.
- ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ ആരും മൃതദേഹത്തെ അനുഗമിച്ചില്ല.
- തലയ്ക്കു പിന്നിൽ മുറിവ്, ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടെന്നും സഹോദരി അനുരാധ.
- മൊബൈൽ ഫോണിലെ കോൾ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചു.
- ഫോൺ കൈമാറിയത് ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതി.