ആർ.കെ. നഗറിൽ ചെറുപാർട്ടികളും സ്വതന്ത്രസ്ഥാനാർഥികളും സജീവം

SHARE

ചെന്നൈ ആർ.കെ. നഗറിൽ പ്രചാരണം മുറുകുമ്പോൾ ചെറുപാർട്ടികളും സ്വതന്ത്രസ്ഥാനാർഥികളും സജീവമായി രംഗത്തുണ്ട്. സീമാന്റെ നാം തമിഴർ കക്ഷി ബി.ജെ.പിയേക്കാൾ വോട്ട് നേടാനുള്ള ശ്രമത്തിലാണ്. അതേസമയം മണ്ഡലത്തിൽ നിന്ന് കണക്കിൽപെടാത്ത പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് പരിശോധന ശക്തമാക്കി. വോട്ടർമാർക്ക് പണം നൽകുന്നത് പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റവും ചെയ്തു. 

അണ്ണാ ഡി.എം.കെയുടെ ഇ.മധുസൂദനന്‍,. ഡി.എം.കെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി.ദിനകരന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. വിജയസാധ്യതയില്ലെങ്കിലും വോട്ടുശതമാനം ബി.ജെ.പിക്ക് നിര്‍ണായകവുമാണ്. ദേശീയപാര്‍ട്ടിയായ ബി.എസ്പിയും സീമാന്‍റെ നാം തമിഴര്‍ കക്ഷിയും അമ്പത്തിമൂന്ന് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഇതില്‍ നാം തമിഴര്‍ കക്ഷി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. പണം വാങ്ങി വോട്ടുചെയ്യരുതെന്ന് ഉറക്കെ പറഞ്ഞ് പ്രചാരണം നടത്തുന്ന ഏക പാര്‍ട്ടിയും എന്‍.ടി.കെയാണ്. 

പ്രചാരണം മുറുകുന്നതോടൊപ്പം സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. പരിശോധനയില്‍ ഇതുവരെ പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. അണ്ണാ ഡി.എം.കെ പണം വിതരണം ചെയ്യുന്നുണ്ടെന്ന് ഡി.എം.കെയും ദിനകരന്‍ വിഭാഗവും ആരോപിച്ചു. മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും നേരിയ സംഘര്‍ഷങ്ങളുമുണ്ടായി. 

MORE IN INDIA
SHOW MORE