മണി ശങ്കർ അയ്യരുടെ 'നീച വ്യക്തി'യും നരേന്ദ്രമോദിയുടെ 'പാക്കിസ്ഥാന്‍' പരാമര്‍ശവുമൊക്കെ നിറഞ്ഞുകളിച്ച ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പുതിയ താരം 'തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്ത കൂണു'കളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സൗന്ദര്യം വർധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ തായ്‌വാനില്‍ നിന്നുള്ള കൂൺ കഴിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് അൽപേഷ് താക്കൂറിന്റെ പ്രസ്താവനയാണ് ട്വിറ്ററിലടക്കം ഇപ്പോള്‍ ട്രെന്‍ഡിങ്.
മോദിയുടെ 35 വർഷം മുൻപുളള ചിത്രം കാണിച്ചായിരുന്നു ആരോപണം. മോദി എന്നെ പോലെ കറുത്തിട്ടാണെന്നും വിലകൂടിയ കൂണുകൾ കഴിച്ചാണ് നിറം വെച്ചതെന്ന് തന്‍റെ ഒരു സുഹൃത്ത് പറഞ്ഞതായും അൽപേഷ് പറഞ്ഞു. കഴിഞ്ഞദിവസം ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് അല്‍പേഷ് മോദിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്ത അഞ്ച് കൂണാണ് ദിവസവും മോദി ഭക്ഷിക്കുക. ഒരു കൂണിന് 80000 രൂപയാണ് വിലയെന്നും കൂണിനു മാത്രമായി നാലു ലക്ഷം രൂപയാണ് മോദി ചെലവഴിക്കുന്നതെന്നും അൽപേഷ് ആരോപിച്ചു. ധാരണ ജനങ്ങള്‍ക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്തതാണ് മോദി ചിലവഴിക്കുന്ന തുകയെന്നു പറഞ്ഞ നേതാവ് ആ പാര്‍ട്ടിയിലെ അഴിമതിയുടെ തോത് എത്രയാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നെന്നും പറഞ്ഞു. അൽപേഷിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ മോദിയുടെ ഭക്ഷണം ഈ കൂണുകളാണ്. അതുകൊണ്ടായിരിക്കും മോദി ഇത്ര വെളുത്തിരിക്കുന്നത്- അൽപേഷ് പരിഹസിച്ചു. ഗുജറാത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള അല്‍പേഷ് താക്കൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പത്താന്‍ ജില്ലയിലെ രാധന്‍പൂര്‍ ജില്ലയില്‍നിന്നാണ് അല്‍പേഷ് ജനവിധി തേടുന്നത്.