പഴുതുകളടച്ച് ഒരു കൊലപാതകം, ചെറിയൊരു പാളിച്ച, പിടി വീണു

swathy-rajesh
SHARE

ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിലായിരുന്നു തെലങ്കാനയിലെ നഴ്സായ സ്വാതിയുടെയും കാമുകനായ  രാജേഷിന്റെയും നീക്കങ്ങള്‍ . മട്ടണ്‍ സൂപ്പ് വില്ലനാകും വരെ ഇരുവരുടെയും പദ്ധതി കൃത്യമായി നടപ്പിലായി. ഒരേ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഫിസിയോതെറാപ്പിസ്റ്റായ രാജേഷുമായി സ്വാതി അടുപ്പത്തിലായിരുന്നു.  ഭര്‍ത്താവായ സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്തി  ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും പദ്ധതിയിട്ടു. മെ‍ഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന ഇരുവര്‍ക്കും കൊലപ്പെടുത്തുക എളുപ്പമായിരുന്നു. സുധാകറിന് അനസ്തേഷ്യ നല്‍കി ബോധം കെടുത്തിയ ശേഷം തലക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം വനത്തിലിട്ട് കത്തിച്ചു.

മുഖത്ത് ആസിഡൊഴിച്ച് പ്ലാസ്റ്റിക് സര്‍ജറി 

പ്ലാസ്റ്റിക് സര്‍ജറിയിലുടെ രാജേഷിന്റെ മുഖം മാറ്റിയെടുക്കുകയായിരുന്നു ഇരുവരുടെയും അടുത്ത നീക്കം. ഇതിനായി രാജേഷിന്റെ മുഖത്ത് സ്വാതി ആസിഡൊഴിച്ചു, ഉടനെ ആശുപത്രിയിലും എത്തിച്ചു.  അജ്ഞാതര്‍ സുധാകറിനെ ആസിഡൊഴിച്ച് അപായപ്പെടുത്താന്‍  ശ്രമിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. മുഖം പൊള്ളി ആശുപത്രില്‍ ചികില്‍സയിലിരിക്കുന്ന രാജേഷ്, സുധാകര്‍ ആണെന്നായിരുന്നു ബന്ധുക്കളുടെ വിശ്വാസം. പൊള്ളലേറ്റ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതോടെ ഇരുവരുടെയും പദ്ധതി വിജയത്തോടടുത്തു. 

മട്ടണ്‍ സൂപ്പ് കഴിക്കാനാകാതെ സസ്യഭുക്കായ കാമുകന്‍ 

പൊള്ളലേറ്റ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന മട്ടണ്‍ സൂപ്പ് രാജേഷ് നിരസിച്ചു. താന്‍ സസ്യഭുക്കാണെന്നുകൂടി പറഞ്ഞതോടെ യഥാര്‍ഥ സുധാകറിന്റെ ബന്ധുക്കള്‍ ഞെട്ടി. രഹസ്യമായി രാജേഷിനെ നിരീക്ഷിച്ചതോടെ സുധാകറല്ലെന്ന സംശയം ബലപ്പെട്ടു. സുധാകറിന് അടുപ്പമുള്ള ചില അകന്ന ബന്ധുക്കളെ ആശുപത്രിയിലെത്തിയതോടെ രാജേഷിന് പിടിച്ചുനില്‍ക്കാനായില്ല. പൊലീസ് സ്വാധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സ്വാതിയെ പൊലീസ് അറസ്റ്റുചെയ്തു. 

പ്രചോദനമായത് അല്ലു അര്‍ജുന്‍ സിനിമ 

അല്ലു അര്‍ജുനും രാം ചരണ്‍ തേജയും നായകന്‍മാരായ യെവഡു എന്ന തെലുങ്ക് ചിത്രമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരണ നല്‍കിയതെന്നാണ് സ്വാതിയുടെ മൊഴി. 2014ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് മറ്റൊരാളുടെ മുഖം സ്വീകരിച്ച് ജീവിക്കുന്ന യുവാവിന്റെ കഥപറയുന്ന ചിത്രമാണ് യെവഡു. ഭയ്യ , മൈ ബ്രദര്‍ എന്ന പേരില്‍ ചിത്രം മലയാളത്തിലും മൊഴിമാറ്റിയെത്തിയിട്ടുണ്ട് . 

MORE IN LOCAL CORRESPONDENT
SHOW MORE