പതിനേഴു വർഷത്തിനു ശേഷമാണ് ഇന്ത്യയിലേയ്ക്ക് ലോകസുന്ദരിപ്പട്ടമെത്തുന്നത്. ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമത്തെത്തിയ മാനുഷി ചില്ലറിന്റെ നേട്ടത്തിന് അവകാശ വാദമുന്നയിച്ച് ബിജെപിയുടെ ഹരിയാന ശിശു ക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിൻ രംഗത്തെത്തിയത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണ് മാനുഷിയുടെ വിജയമെന്നും സംസ്ഥാനത്ത് മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കവിത ജെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കമുള്ള മന്ത്രിമാരും മാനുഷിയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.
ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉൾപ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം. ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.