വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പതിനും പതിനാലിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 18 നാണ്. മഴക്കെടുതി കാരണമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജോതി അറിയിച്ചു. അതിനിടെ, ബിജെപി എംഎല്‍എയുടെ വീട് ആക്രമിച്ചകേസില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചു.
ആദ്യഘട്ടത്തില്‍ 19 ജില്ലകളിലെ 89 സീറ്റുകളിലും രണ്ടാംഘട്ടത്തില്‍ 14 ജില്ലകളിലെ 93 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. 182 മണ്ഡലങ്ങള്‍. 50,128 പോളിങ് ബൂത്തുകള്‍. പൂര്‍ണമായും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തു.വികസപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ മഴക്കെടുതിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍കാരണമെന്നാണ് കമ്മിഷന്‍റെ വിശദീകരണം.
2001 നുശേഷം ആദ്യമായി മോദി മുഖ്യമന്ത്രി സ്ഥാനത്തില്ലാതെ ബിജെപി അങ്കത്തിനിറങ്ങുന്നു. മോദിയും കോണ്‍ഗ്രസിന്‍റെ പൂര്‍ണനിയന്ത്രണമേല്‍ക്കാന്‍ ഒരുങ്ങുന്ന രാഹുല്‍ ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍. പരന്പരാഗത വോട്ട് ബാങ്കായ പട്ടേല്‍സമുദായം ബിജെപിയോട് ഉടക്കിനില്‍ക്കുന്നു. ഹാര്‍ദിക് പട്ടേല്‍, അല്‍പേശ് താക്കൂര്‍, ജിഗ്നേഷ് േമവാനി ഈ ത്രിമൂര്‍ത്തികള്‍ ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തുന്നു.150 സീറ്റാണ് അമിത് ഷായുടെ ലക്ഷ്യം. വോട്ട് ശതമാനം കുറയുമെങ്കിലും 115 മുതല്‍ 125 സീറ്റുകള്‍വരെ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. അതിനിടെ, പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താനെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്‍റെയും ഹാര്‍ദിക് പട്ടേലിന്‍റെ പ്രതികരണം. ഹാര്‍ദിക് കോണ്‍ഗ്രസ് ഏജന്‍റാണെന്ന് ബിജെപി കുറ്റപ്പെടുത്തി.