തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗുജറാത്തില്‍ രാഷ്ട്രീയകരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. പിന്നാക്ക, ദലിത് ആദിവാസിനേതാവ് അൽപേഷ് ഠാക്കൂറും അനുയായികളും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽഗാന്ധിയും പട്ടേൽസമുദായ നേതാവ് ഹാർദിക് പട്ടേലും രഹസ്യകൂടികാഴ്ച നടത്തി. ഹാർദിക് കോൺഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. അതേസമയം, പാർട്ടിയിൽചേരാൻ ഒരുകോടിരൂപ വാഗ്ദാനം ചെയ്തതായി ആരോപിച്ച് പട്ടേൽസമുദായനേതാവ് നരേന്ദ്രപട്ടേൽ രംഗത്തെത്തിയത്, ബിജെപിയെ വെട്ടിലാക്കി.
ഓബിസി വിഭാഗത്തിനിടയില്‍ മികച്ചസ്വാധീനമുള്ള അൽപേഷ് ഠാക്കൂറും അനുയായികളും പാർട്ടിയിലേക്കെത്തുന്നത്, തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് മുതൽക്കൂട്ടാണ്. പിന്നാക്ക, ദലിത് ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ഒരുഡസനോളം സംഘടനകള്‍ വിളിച്ചുചേർത്ത, നവസർജൻ ജനദേശ് മഹാസമ്മേളനത്തിലാണ് ഔദ്യോഗികപ്രഖ്യാപനം. സമ്മേളനത്തിൽ ബിജെപിക്കെതിരെ ശക്തമായ വിമർശനമാണ് രാഹുൽഗാന്ധി നടത്തിയത്. പണംകൊണ്ട് മൂടിയാലും ഗുജറാത്തിനെ ബിജെപിക്ക് വിലയ്ക്കെടുക്കാനാകില്ല. സാധാരണക്കാരെ മറന്ന സർക്കാരാണ് ബിജെപിയുടേത്. എല്ലാത്തിനും പ്രതികരിക്കുന്ന മോദി, അമിത്ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയുടെ വളർച്ചാവിവാദത്തിൽ ഒന്നുംമിണ്ടുന്നില്ല. രാഹുൽ കുറ്റപ്പെടുത്തി.
നേരത്തെ, പാർട്ടിയിൽചേരാൻ തനിക്ക് ഒരുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി ആരോപിച്ച് പട്ടേൽസമുദായനേതാവ് നരേന്ദ്രപട്ടേൽ രംഗത്തെത്തി. മുൻകൂറായികിട്ടിയെന്ന് പറയുന്ന പത്തുലക്ഷംരൂപ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ആരോപണം ബിജെപിതള്ളി. ബിജെപിയിൽനിന്ന് രാജിവച്ച, പട്ടേൽസമുദായത്തിലെ യുവനേതാവും, ഹാർദിക് പട്ടേലിൻറെ അനുയായിയുമായ നിഖിൽസവാനി കോൺഗ്രസിൽചേര്‍ന്നേക്കും. ദലിത് നേതാവ് ജിഗ്നേഷ് മേവാനിയേയും പട്ടേൽ സമുദായനേതാവ് ഹാർദിക് പട്ടേലിനേയും സഖ്യത്തിലേക്ക് എത്തിക്കാനും കോൺഗ്രസ് ശ്രമം തുടരുകയാണ്.